top of page
Search

റീജ ടീച്ചർ (നഷ്ടപ്രണയം ) നീണ്ടകഥ -ജെ. പി. കല്ലുവഴി

  • malarvadiassociate
  • Aug 12, 2020
  • 24 min read

Reeja Teacher (Story)




റീജ ടീച്ചർ

**********

കുറെ വർഷങ്ങൾ തമിഴ് നാട്ടിലും, ബാംഗ്ലൂരിലും പല കമ്പനികളിൽ പല ജോലികളും അലച്ചിലും അതിനു ശേഷം.. ഏതാണ്ട് 10 വര്ഷം മുൻപയിരുന്നു .ബാംഗ്ലൂലുള്ള ഒരു ഇലക്ട്രോണിക്സ് കമ്പനിയുടെ കേരളത്തിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി എനിക്ക് നാട്ടിൽ ജോലി കിട്ടുന്നത് .കേരളമൊട്ടാകെ യാത്ര ചെയ്യണം ..എങ്കിലും യാത്രാബത്ത ,,നല്ല ഹോട്ടലിൽ താമസിക്കാനും ഇഷ്ടമുള്ള ഭക്ഷണം എന്നിവക്കുള്ള അലവൻസ് ,incentive തുടങ്ങി ..വളരെ സുഖകരമായ ജോലി ...എന്റെ അതുവരെയുള്ള കഷ്ടപ്പാടുകൾക്ക് ഒരു നല്ല പ്രതിഫലം പോലെ ..അങ്ങിനെ ഞാൻ പാറിപറന്നുല്ലസിച്ചു ജോലി ചെയ്യുന്ന കാലം.

എനിക്ക് ഒരു പെങ്ങൾ ഉണ്ട് ..ജയലക്ഷ്മി ...എന്നേക്കാൾ രണ്ടു വയസ്സ് മൂത്തതാണെങ്കിലും ...അവളെ ഞാൻ ചേച്ചി എന്നൊന്നും വിളിക്കാറില്ല ..എല്ലാവരെയുംപോലെ ലക്ഷ്മികുട്ടി ..എന്ന് തന്നെ വിളിച്ചു ശീലിച്ചു ..

അവളെ കല്യാണം കഴിപ്പിച്ചയച്ചിരിക്കുന്നത് ..ഒറ്റപ്പാലത്തിനടുത്തുള്ള പല്ലാർമംഗലം എന്ന സ്ഥലത്തേക്കാണ് ...വളരെ സമാധാനമായി പോയിരുന്ന അവരുടെ കുടുംബത്തിൽ ...ചില വിഷയങ്ങൾ ഉണ്ടാവുകയും ...അവർ..കുടുംബവീട്ടിൽ നിന്നും ..ഇറങ്ങുകയും ഉണ്ടായി .അവളുടെ മകൻ നാലാം ക്ലാസ്സിലും മകൾ രണ്ടാം ക്ലാസ്സിലും .അളിയന് കൺസ്ട്രക്ഷൻ work ആണ് .അയാൾ പത്തിരി പാലക്കടുത്തുള്ള നഗരിപുറം എന്ന സ്ഥലത്തു ഒരു വീട് വാടകക്കെടുത്തു .മക്കളെ സ്കൂളിൽ നിന്നും മാറ്റി അവിടെ അടുത്തുള്ള ഏതെങ്കിലും സ്കൂളിൽ ചേർക്കണം നീ ഒന്ന് വാ എന്ന് പെങ്ങൾ ....അങ്ങിനെ ഞാൻ അവിടെ എത്തി .അവളെയും കുട്ടികളെയും കൂട്ടി അവിടെ അടുത്തുള്ള മണ്ണൂരിലെ ഒരു UP..സ്കൂളിൽ ഏതാണ്ട് ഉച്ചക്ക് ശേഷം എത്തി .H.M.ന്റെ ഓഫീസിൽ എത്തിയപ്പോൾ ആകെ കൂടി ..ഒരു ബഹളം ..വാതിൽ പടിയിലും ജനൽ വാതിലിലൂടെയും എത്തിനോക്കികൊണ്ട് ബഹളം വെക്കുന്ന കുട്ടികൾ ..H.M.ന്റെ മുൻപിൽ..ഒരു കുറ്റവാളിയെ പോലെ ചോദ്യം ചെയ്യപ്പെടുന്ന..ടീച്ചറും ചെറുപ്പക്കാരനായ മാഷും ..

അതെ അത് ..റീജ ടീച്ചർ ആയിരുന്നു ...എന്റെ ക്ലാസ്സ്‌മേറ്റ് റീജ.

ഞാൻ H.M.ന്റെ റൂമിലേക്ക് പ്രവേശിച്ചതും ..റീജ എന്നെ ഒന്ന് നോക്കി ..എന്നിട്ടവൾ ..എന്നിൽ നിന്നും മുഖം തിരിച്ചു .....

ആ ചുമരിൽ തൂക്കിയിരുന്ന ..നിറം മങ്ങിയ വേൾഡ് മാപ്പിലേക്ക് ..വെറുതെ .കണ്ണോടിച്ചു. .

അവൾ അകെക്കൂടി ക്ഷീണിച്ചവശയായ പോലെ തോന്നിച്ചു ..ഒപ്പം നിൽക്കുന്ന മാഷാകട്ടെ ..കയ്യിലെ കുഞ്ഞുഫോണിൽ വെറുതെ .ഞെക്കികൊണ്ടിരിക്കുന്നു ...

...ഏതാണ്ട് 12 വർഷത്തിന് ശേഷം അന്നാണ് ഞങ്ങൾ കണ്ടുമുട്ടുന്നതെങ്കിലും ..എനിക്ക് അവളെയും അവൾക്കെന്നെയും ..മറക്കാൻ കഴിയില്ല ..അത്രമാത്രം ആഴമേറിയ ബന്ധങ്ങൾ ..ആ കാലത്തു ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട് ....

എട്ടാം ക്ലാസ് മുതലാണ് ഞങ്ങൾ പരിചയപ്പെടുന്നതെങ്കിലും അത് പ്രീഡിഗ്രീ സെക്കന്റ്‌ ഇയർ ആയപ്പോൾ .. കുറച്ചുകൂടി കൂടുതൽ ചില ഓർമകൾ എന്ന് പറയാം ...

എന്റെ ഉയരക്കൂടുതൽ കാരണം എനിക്ക് ലാസ്റ്റ് ബെഞ്ചിന്റെ ഒരറ്റത്താണ് സ്ഥാനം ..റീജക്കും നല്ല ഉയരം ..അതുകൊണ്ട് പെൺകുട്ടികളുടെ ലാസ്റ്റ് ബെഞ്ചിൽ അവളും. .എന്റെ തൊട്ടടുത്തുള്ള ബെഞ്ച് അവിടെയാണ് അവളുടെ സീറ്റ് ..കയ്യൊന്നു നീട്ടിയാൽ തൊടാമെന്ന അകലത്തിൽ ...

എന്റ്റെ ബെഞ്ചിൽ ..മുരളി ,ഗിരീഷ് സദാശിവൻ ,ഗിരീഷ് ,രാമചന്ദ്രൻ ,മനോജ് തുടങ്ങിയവർ

തൊട്ടടുത്ത ബഞ്ചിൽ ഉദയൻ ,ശ്രീരാജ് ,മുരളി ,സുജിത് ,ജയപ്രകാശ് ,ഗോപി ,രാഗേഷ് , ബെഞ്ചിൽ ഗോപു ,ജയരാജ് ,ദീപക് ,വിനോദ് ,ഗിരീഷ്,ജഗദീഷ് ,പ്രദീപ് , തുടങ്ങിയവർ ..മുന്നോട്ടുള്ള ബഞ്ചുകളിൽ ...

റീജയുടെ അടുത്തായി സുജ ,ജ്യോതി ,സിനി ,രജനി ,അതിനടുത്ത ബെഞ്ചിൽ ദീപ ,അനിത ,പ്രീതി ,പ്രിയ ,ഉമ , അംബിക , ബീന ,പ്രമീള ,രജനി ,ജയന്തി ,മഞ്ജുള,സജി,രശ്മി ,ബിന്ദു .. എന്നിങ്ങനെയൊക്കെ മുൻ ബഞ്ച് വരെ..ഓരോരുത്തരും എന്നാണെന്റെ ഓർമ്മ ..എല്ലാവരുടെയും കാര്യങ്ങൾ വിവരിക്കാൻ തുടങ്ങിയാൽ സമയം ഉണ്ടാവില്ല ..എന്നാലും ചിലരുടെയൊക്കെ കാര്യങ്ങൾ ബഹുരസം തന്നെയായിരുന്നുട്ടോ..

ഞാൻ ഒരു ..ശരാശരി .പഠിത്തം ...വല്ല്ലാണ്ടങ്ട് ..മിനക്കെടാൻ വയ്യ ...അമ്മയെ പേടിച്ചു പഠിക്കും വേണം എന്ന അവസ്ഥ.

ആ സ്കൂളിൽ എത്തിപെട്ടപ്പോഴല്ലേ ...വിഷയങ്ങൾ ആകെ കൂടി വല്ലാത്ത പോലെമാറിയത്.

ഒരുമണിക്ക് ബെൽ അടിക്കും ..ചോറുണ്ണാൻ .

വാരി വലിച്ചുണ്ടു ..അടുത്തുള്ള പെട്ടിക്കടയിൽനിന്നും ചികടയോ ..നാരങ്ങാമിട്ടായിയോ ..വാങ്ങിവരുമ്പോഴേക്കും ..അടുത്ത ബെൽ ..സ്റ്റഡി പീരിയഡ് ആണത്രേ .ഓടി ക്ലാസ്സിൽ എത്തണം ...അന്നത്തെ ഞങ്ങളുടെ ..H.M.ഭയങ്കര സ്ട്രിക്ട് ആണ്.

ആ സ്റ്റഡി പിരിയഡ് സമയം അദ്ദേഹം പതുക്കെ ..പതുങ്ങി പതുങ്ങി.. ഓരോ ക്ലാസ് റൂമിലും എത്തിനോക്കും .അയാൾക്കൊരു ഇരട്ട പേര് ഉണ്ടായിരുന്നു ഏതോ കാട്ടുമൃഗത്തിന്റെ ....ഇപ്പൊ ഓര്മവരുന്നില്ല ട്ടോ ..

എനിക്കാണെങ്കിൽ ഉച്ച സമയത്തു കളിക്കണം ..എന്തെങ്കിലും കളി ..അതിനിടയിൽ വഴക്കുണ്ടാകും ...പിന്നെ അടിയോടടി ..ഇങ്ങനെയൊക്കെയാണ് നാട്ടിലെ സ്കൂളിൽ ഏഴാം ക്ലാസ് വരെ ആസ്വദിച്ചുപഠിച്ചത് .ഈ സ്കൂളിൽ എത്തിയപ്പോൾ ഒന്നിനും സമയം ഇല്ല ..ചോറുണ്ടു വന്നാൽ ..ബെല്ലടികേട്ടാൽ ഓടി ക്ലാസ്സിൽ എത്തണം ..അപ്പോൾമുതൽ പുസ്തകം നിവർത്തി ..വായിച്ചും കൊണ്ടേ ഇരിക്കണം

..ഒരു ദിവസം ..സ്റ്റഡിപീരിയഡിൽ ..ഞാനും എന്റെ ബെഞ്ചിൽ ഉള്ള എന്റെ അയൽവസിയുമായ ... രഘുവുമായി ഒരു തർക്കം ...ഒരു 50 പൈസയുടെ കാര്യമാണ് ..ഞാൻ തലേദിവസം കടം വാങ്ങിയത് ...തിരിച്ചു കൊടുക്കണം ..ശരിതന്നെ ..എന്നാലും ..അനാവശ്യപദപ്രയോഗങ്ങളും ..വെല്ലുവിളിയും ആയപ്പോൾ ..

ആ 50 പൈസക്ക് നിന്റെ കയ്യിൽ തെളിവുണ്ടോടാ എന്ന് ഞാൻ ചോദിച്ചു ...ആ ചോദ്യം അവന്റെ നിയന്ത്രണം തെറ്റിച്ചു ...എന്തിനു പറയുന്നു ..ഞാനും അവനും ഉഗ്ര പോരാട്ടത്തിൽ ...സദാശിവനും ഗിരീഷുമൊക്കെ പിടിച്ചുമാറ്റാൻ നോക്കുന്നുണ്ട് ....പെൺകുട്ടികൾ ആകെ പേടിച്ചരണ്ട് നിൽക്കുന്നു ..ക്ലാസ് മൊത്തം ...ഞങ്ങളുടെ അടി കണ്ട് നോക്കിനിൽക്കുന്നു ..ചിലർ രസിക്കുന്നു ..ചിലർ പേടിയോടെ നോക്കി കാണുന്നു ...

ഈ സമയമാണ് H.M...ആ വഴി എത്തുന്നത് ..

ഇതറിയാതെ ഞങ്ങൾ അടി തുടർന്നു ...

ഡാ ...എന്ന ആക്രോശം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ അതാ കണ്ണിൽ ജ്വലിച്ച തീ നാളവുമായി ..H.M..

ഇവിടെ വാടാ ..

പേടിച്ചരണ്ടുകൊണ്ട് ..ഞങ്ങൾ പതുക്കെ അയാളുടെ മുൻപിൽ എത്തിയതും ...രണ്ടുപേരുടെയും ഇരുചെവിയടച്ചു അയാൾ കൈവീശി അടിച്ചു ...പൊന്നീച്ച പറക്കും എന്ന് അത് വരെ കേട്ടിട്ടേ ഉള്ളൂ ..അന്ന് അതെന്താണെന്ന് മനസ്സിലായി ..

തല കറങ്ങുന്ന പോലെ ...ആ കറക്കത്തിലും ..അത് ആസ്വദിച്ചു കൊണ്ട് ചിലരുടെ ചിരി ...ജയരാജൻ ,ജയപ്രകാശ് ,മുരളി ,ഗോപകുമാർ ,ഗിരീഷ് ,എന്നിങ്ങനെ ചില ർ

മറ്റു ചിലർ ...സഹതാപത്തോടെ നോക്കിക്കാണുന്നു .

പിന്നെ ...ഗേൾസ് ..അവരുടെ മുഖത്തൊക്കെ ..സങ്കടം ..ഉമ, ജയന്തി ,ദീപ,രജനി തുടങ്ങിയവരുടെ ..മുഖത്തു ഒരു പുച്ഛവും പരിഹാസവും ഞാൻ ശ്രദ്ധിച്ചു ട്ടോ ..

..പ്രമീളയും ബീനയും ..ഞാനൊന്നുമറിഞ്ഞില്ല ..രാമനാരായണാ ..എന്ന ഭാവത്തിൽ ..എന്റെ അയൽക്കാരാണല്ലോ ..അതാവും ...അങ്ങിനെ ..

റീജ ,സുജ ,സിനി ,ജ്യോതി ,പ്രീതി ,പ്രിയ ,തുടങ്ങിയവരിൽ ഒരു സങ്കടഭാവം ഞാൻ ശ്രദ്ധിച്ചു ...

പിന്നെ അന്ന് സ്കൂൾ പിരിയുന്ന വരെ ഞാൻ തലകുമ്പിട്ടു കൊണ്ട് തന്നെ ബാക്കി പീരിയഡ് തീർത്തു ...

സ്കൂൾ വിടാനുള്ള ബെൽ അടിച്ചു ...എല്ലാവരും വീട്ടിലെത്താനുള്ള പരക്കം പാച്ചിൽ ..അന്നുവരെ ഞാനും അങ്ങിനെ ആയിരുന്നു ..എന്നാൽ അന്ന് ഞാൻ മനഃപൂർവ്വം വൈകിച്ചു ..വെറുതെ പുസ്തകങ്ങൾ അകത്തേക്കും ..പുറത്തേക്കുമിട്ടു നേരം കളഞ്ഞു ...എല്ലാവരും ഇറങ്ങീട്ട് ..ഇറങ്ങാനുള്ള ഒരു സൂത്രപ്പണി ..എല്ലാവരുടെയും മുൻപിൽ വെച്ച് അടികിട്ടി ...നാണം കെട്ടു ...ആരെയും നോക്കാനും മറുപടി പറയാനും വയ്യ ..അങ്ങിനെ എല്ലാവരും പുറത്തിറങ്ങി എന്ന് ഉറപ്പുവരുത്തി ഞാനും പതുക്കെ ..വീർത്തമുഖവുമായി ..ക്ലാസ് വാതിൽക്കൽ എത്തി ...

പുറത്തിറങ്ങുമ്പോൾ ..പിന്നിൽ നിന്നും ഒരു വിളി ...

ഡാ ...

തിരിഞ്ഞുനോക്കുമ്പോൾ

....റീജ ദുഃഖഭാവത്തിൽ എന്നെ നോക്കികൊണ്ട് നിൽക്കുന്നു ...

വേദനിച്ചോടാ .....എന്ന ചോദ്യം ..

അത് വരെ ചങ്കിൽ അണകെട്ടിനിർത്തിയ സങ്കടം ഒന്നാകെ ചൂടുവെള്ളമായി എന്റെ കണ്ണിൽ നിറഞ്ഞു ...

അവളുടെ കണ്ണിലും നീരുറവ പോലെ എന്തോ ...

സാരല്ല്യാടാ ..പ്രകാശേ ...എന്ന്

അവൾ ...

ഞാൻ അന്തം വിട്ടു ...ഈ പെണ്ണിന് എന്തിന്റെ സൂക്കേടാ ..അടി കിട്ടിയത് എനിക്ക് ...എന്തിനിവളുടെ കണ്ണ് നിറയുന്നു ..

എന്നെ ആദ്യമായ് പ്രകാശേ എന്ന് വിളിക്കുന്നത് അവളാണ് ട്ടോ ..

അതെ റീജ ...നമ്മുടെ റീജ ടീച്ചർ

എന്റെ ആ വിഷമത്തിൽ

എന്നെ സാന്ത്വനിപ്പിക്കാൻ ഒരാളുണ്ടായി എന്നത് എനിക്ക് അല്പം സമാധാനം നൽകി .കണ്ണും തുടച്ചു കൊണ്ട് സ്കൂൾ ഗേറ്റിൽ എത്തി അവളോട് യാത്രയും പറഞ്ഞു ഞാൻ പതുക്കെ നടന്നു .എന്റെ കൂടെ ഉള്ളവർ ഒക്കെ നേരത്തെ സ്ഥലം വിട്ടിരുന്നു .വീട്ടിലേക്ക് അടുക്കുന്തോറും എന്റെയുള്ളിൽ മറ്റൊരു വേവലാതി കൂടിക്കൊണ്ടിരുന്നു .ബീനയും പ്രമീളയും എന്റെ അയൽവാസികൾ ആണ് .എന്റെ ചേച്ചിമാരുമായി കൂട്ടാണ് .എനിക്ക് അടികിട്ടിയ കാര്യം അവരോട് പറയുമോ .അവർ അറിഞ്ഞാൽ അമ്മയോട് പറയും .പിന്നെ അമ്മയുടെ കയ്യിൽ നിന്നും ബാക്കി അടിയും കൊള്ളേണ്ടി വരും.

ഭാഗ്യത്തിന് അവർ അത് പറഞ്ഞില്ല .

എങ്കിലും പിറ്റദിവസം രാവിലെ സ്കൂളിൽ പോകുന്ന വഴി അവരെ കണ്ടു . അവർ രണ്ടുപേരും എന്റെ മുന്നിലായി എന്തൊക്കെയോ കലപില പറഞ്ഞുചിരിച്ചു കൊണ്ട് നടക്കുന്നു .എങ്ങിനെ അവരെ മറികടന്നു പോകും .തലേദിവസത്തെ കാര്യം അവർഓർക്കില്ലേ .

അവരാണെങ്കിലോ .. ആടിപാടിയാണ് നടക്കുന്നത് ..അവരുടെ പിന്നാലെ തന്നെ പോകാം എന്ന് തോന്നി ...പക്ഷെ പറ്റുന്നില്ല ...വളരെ വേഗത്തിൽ നടക്കുന്ന ശീലമാണ് എന്റേത് .

അവസാനം രണ്ടും കല്പിച്ചു ഞാൻ വേഗത്തിൽ അവരെ മറികടന്നു .എന്നെ കണ്ടതും അവർ രണ്ടുപേരും വായപൊത്തികൊണ്ടൊരു പരിഹാസചിരി.

അത് കണ്ടപ്പോൾ എനിക്ക് സങ്കടവും ദേഷ്യവും ഇരച്ചുകയറി ..അവരെ ഒന്ന് തറപ്പിച്ചു നോക്കി ...പിന്നെ കൂടുതൽ ഒന്നും പറയാൻ നിന്നില്ല വേഗത്തിൽ മുന്നോട്ട് വച്ചടിച്ചു ..വയ്യ ഇനി ഇതിന്റെ പേരിൽ ഒരു പുലിവാല് എന്ന് കരുതി സ്വയം നിയന്ത്രിച്ചു .

സാധാരണ കാണുമ്പോൾ ഞങ്ങൾ പരസ്പരം ഒന്നും സംസാരിക്കാറില്ല .അയൽ വാസികളാണെങ്കിലും ഏതാണ്ട് ഏഴാം ക്ലാസ് മുതൽ ഞങ്ങൾ ഒരു അകലം പാലിച്ചു .ഒരു തരം നാണക്കേടോ എന്തോ ....പെൺകുട്ടികളോട് സംസാരിക്കുന്നത് കണ്ടാൽ മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന തോന്നൽ ആയിരുന്നു കാരണം .അവർക്കും അത് പോലെ തിരിച്ചും ഒരു തോന്നൽ .ആറാം ക്ലാസ് വരെ ഞങ്ങൾ ആവശ്യത്തിന് മിണ്ടിയിരുന്നു ട്ടോ ......

അന്ന് ബീന നന്നായി മാർക്ക് വാങ്ങിയിരുന്ന കൂട്ടത്തിൽ ആയിരുന്നു .പിന്നെ അത്യാവശ്യം ഡാൻസും കളിക്കും .അതിന്റെയൊക്കെ ഒരു ഗമയും നാട്യവും അവളുടെ സംസാരത്തിലും പെരുമാറ്റത്തിലും ഉണ്ടായിരുന്നു .പ്രമീള സ്കൂളിലെ പാട്ടുകാരി ആയിരുന്നു .അവൾ അമ്പലപ്പാറയിൽ പാട്ടു പഠിക്കാൻ പോയിരുന്നു .എന്റെ വീട് ബസ്‌സ്റ്റോപ്പിന് തൊട്ടടുത്തായിരുന്നതുകൊണ്ട് Bus വരുന്നത് വരെ അവൾ എന്റെ വീട്ടിൽ ചേച്ചിമാരോടൊപ്പം എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും .ഞാനും ഒപ്പം കൂടാറുണ്ട് .അന്നവൾക്ക് മിന്നുന്ന ഒരു കറുത്ത ഉടുപ്പ് ഉണ്ട് അതിൽ മനോഹരമായ വെളുത്ത പൂക്കളും .ആ ഡ്രെസ്സിൽ അവളെ കാണാൻ എന്ത് ചന്തമായിരുന്നെന്നോ.

ആറാം ക്ലാസ് വെക്കേഷൻ സമയത് ഒരു സംഭവമുണ്ടായി .ഞങ്ങളുടെ വീടിനടുത്തു പാടത്തിന് അരികിലായി ഒരു കുളമുണ്ട് .മഠത്തിലെ കുളം എന്നാണ് വിളിക്കാറ് .ഞങ്ങൾ കുളിക്കുന്നതും നീന്തൽ പഠിച്ചതുമെല്ലാം ആ കുളത്തിൽ ആയിരുന്നു .ബീനയുടെ വീടിന് തൊട്ടടുത്താണ് ഈ കുളം .ബീനയും പ്രമീളയും സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ കുളത്തിൽ തന്നെയാകും ....നീന്തിയും തുടിച്ചും രസിക്കാൻ .

ഒരു ദിവസം ഞാൻ കുളിക്കാൻ ചെന്നപ്പോൾ പതിവുപോലെ ഇവർ രണ്ടുപേരും അക്കരെയിക്കരെ നീന്തി കളിക്കുന്നു .അങ്ങിനെ ഞാനും അവരോടൊപ്പം കൂടി അക്കരെയിക്കരെ നീന്തിക്കളിച്ചു ......സമയം ഉച്ചയായതറിഞ്ഞില്ല .

എന്നെ കാണാഞ്ഞു 'അമ്മ വരുന്നത് പ്രമീള കണ്ടു .അതാ നിന്റെ 'അമ്മ വരുന്നു എന്ന് എന്നോട് ...ഞാൻ എത്തിനോക്കുമ്പോൾ കലിതുള്ളി വരമ്പിലൂടെ വരുന്ന അമ്മ ..കയ്യിൽ ശീമക്കൊന്നയുടെ വടിയും. ഇന്ന് കിട്ടിയത് തന്നെ ...ഞാൻ വേഗം ഓടിക്കയറി ..കയ്യിൽ കിട്ടിയ ഡ്രെസ്സും എടുത്ത് നനഞ്ഞ ട്രൗസറുമായി മറ്റൊരു വരമ്പിലൂടെ ഓടെടാ ഓട്ടം ...ഞാൻ അങ്കട് വരാം ..ഇന്ന് ശര്യാക്കിത്തരാം...പിന്നിൽ നിന്നും അമ്മയുടെ ആക്രോശം ...

ഞാൻ ഓടി വീട്ടിലെ ഇടനാഴിയിൽ ഒരു മൂലക്ക് ഇരുന്നു ...നോക്കുമ്പോൾ അമ്മയുടെ വരവും ഇടനാഴിയിലേക്ക് തന്നെ .എവിടെ അവൻ "എന്ന് ചോദിച്ചു കൊണ്ട് ..ഞാൻ വേഗം കോണിമുറിയിലേക്ക് കയറി ..ഇരുട്ട്പിടിച്ച ആ മുറിയിൽ കോണിച്ചുവട്ടിൽ ഇരുന്നാൽ കാണില്ലഎന്ന കണക്കുകൂട്ടലിൽ ...

പക്ഷെ ..കോണിപ്പടിയിൽ മുട്ടയിടാൻവന്ന ആ നാശം പിടിച്ച തള്ളകോഴി എന്നെ കണ്ടതും കൊക്കോക്കോ ..എന്ന് വിളിച്ചുകൊണ്ട് ..ബഹളം വെച്ചു ..അത് കേട്ട് 'അമ്മ എത്തിനോക്കിയപ്പോൾ ..ഞാൻ പതുങ്ങിയിരിക്കുന്നു ...വേഗം എന്റെ കയ്യിൽ പിടുത്ത മിട്ടു ഇടനാഴിയിലേക്ക് വലിച്ചിഴച്ചു ..രണ്ടുകാലിലും ..ആ വടിപൊട്ടുന്ന വരെ മാറിമാറി അടിച്ചു.

എത്ര നേരായി ...കുളിക്കാൻ പോയിട്ട് ..അതുമല്ല ..പ്രായം തെറ്റിയ പെങ്കുട്ട്യോളുടെ കൂടെ ആണ് അവന്റെ നീരാട്ട് ...എന്നൊക്കെ പറഞ്ഞു കലിതുള്ളി ..

ഞാൻ കുറെ നേരം കരഞ്ഞു ...

എന്നാലും എന്താണ് 'അമ്മ പറഞ്ഞത് ..പ്രായം തെറ്റിയ പെങ്കുട്ട്യോള് ..ഒന്നും മനസ്സിലാകുന്നില്ല ...

പിന്നീട് ..ഞാൻ എന്റെ മറ്റൊരു കൂട്ടുകാരനോട് ഇതിനെ പറ്റി ചോദിച്ചു ..അവന് എന്നേക്കാൾ പ്രായം കൂടുതലുണ്ട് ....വളരെ ഉത്സാഹപൂർവ്വം തന്നെ അവൻ ഏതാണ്ടൊക്കെ വിവരിച്ചു തന്നു ..

പിന്നീട് ഞാൻ ഇവരെ കണ്ടപ്പോൾ ...വളരെ സൂക്ഷ്മതയോടെ ശ്രദ്ധിച്ചു .....

അതെ 'അമ്മ പറഞ്ഞത് ശരിയാണ് അവരുടെ പ്രായം തെറ്റിക്കൊണ്ടിരിക്കുന്നു. എന്റെ പ്രായം ഒട്ടും തന്നെ തെറ്റിയിട്ടുമില്ല... അത് കൊണ്ട് ..അമ്മ പറഞ്ഞപോലെതന്നെ പിന്നീട് അവരിൽ നിന്നും അകലം പാലിച്ചു ...നാണമായി അവരോട് മിണ്ടാനും കൂടാനും ...

എട്ടാം ക്ലാസ് മുതൽ ഒട്ടും തന്നെ മിണ്ടാൻ പോകാറില്ല ..അവരോടെന്നല്ല ഒരു പെണ്കുട്ടികളോടും ...

അങ്ങിനെ ചിന്തിച്ചു നീങ്ങുന്നതിനിടയിലാണ് റീജ എന്നെ ആശ്വസിപ്പിക്കുവാൻ എത്തുന്നത് ..ദൈവമേ ഇനി ഇതും പുലിവാലാകുമോ ..അങ്ങിനെ ഒരു വേവലാതിയും എന്റെയുള്ളിൽ ഉണ്ട് ..

അങ്ങിനെ അന്ന് സ്കൂളിൽ എത്തി തല കുനിച്ചു പിടിച്ചു കൊണ്ട് തന്നെ ക്ലാസ്സിൽ എന്റെ ബഞ്ചിനെ ലക്ഷ്യമാക്കി നീങ്ങി ...വയ്യ പരിഹാസവും ദയയും നിറഞ്ഞ മുഖങ്ങളെ അഭിമുഖീകരിക്കാൻ ...

ബഞ്ചിൽ ഇരുന്നു ..കുറച്ചു നേരം ആരെയും നോക്കാൻ നിന്നില്ല ...കുറച്ചു കഴിഞ്ഞു ..പതുക്കെ നെറ്റിക്ക് മുകളിൽ കൈപത്തിനിവർത്തി പിടിച്ചു ..വിരലുകൾക്കിടയിലൂടെ ..ഒന്ന് വീക്ഷിച്ചു ..ചിലർ എന്നെ ഒന്ന് തിരിഞ്ഞു നോക്കുന്നുണ്ട് ...ചിലർ കൈപ്പൊത്തിപിടിച്ചുകൊണ്ട് അടക്കം പറയുന്നു ..റീജ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ട് ...

ഇവൾക്കിതെന്താ..ഒന്നും മനസ്സിലാകുന്നില്ല .

അന്നെന്റെ ആലോചന മുഴുവൻ ഇതായിരുന്നു .റീജ ..അവൾ എന്നോട് എന്തോ അടുപ്പം കാണിക്കുന്നു .എന്തിന് ..?

എട്ടാം ക്ലാസ്സിൽ എത്തിയെങ്കിലും ..ആൺകുട്ടികളും പെൺകുട്ടികളും ..പരസ്പരം ..ആ കുട്ടി ...ഈ കുട്ടി ..എന്നിങ്ങനെയാണ് വിളിക്കുന്നത് .പരസ്പരം പേരുപോലും വിളിക്കാൻപോലും തയ്യാറല്ല .. എന്നെ പോലെ തന്നെ എല്ലാവര്ക്കും ചമ്മലും നാണവും തന്നെ..അതാണ് കാരണം എന്ന് ഞാൻ ഗിരീഷിൽനിന്നും വിനോദിൽ നിന്നുമൊക്കെ മനസ്സിലാക്കി .

.അങ്ങിനെ ഇരിക്കുമ്പോളാണ് റീജ എന്നെ എടാ എന്ന് വിളിക്കുന്നതും ..എന്നോട് ഒരു പ്രത്യേക അടുപ്പം കാണിക്കുന്നതും .ഒരു പിടിയും കിട്ടുന്നില്ല ..മാത്രമല്ല റീജ എന്നെ ഇടയ്ക്കിടെ നോക്കുന്നത് ആ അമ്പലപ്പാറയിൽ നിന്നുള്ള ജയപ്രകാശും പിന്നെ റീജയുടെ അടുത്തിരിക്കുന്ന സുജയും പ്രത്യേകം ശ്രദ്ധിക്കുന്ന പോലെ ...ആകെ കുടുങ്ങിയോ ..

ഒരെത്തും പിടിയും കിട്ടുന്നില്ല ..

ഞാൻ പരമാവധി റീജയെ ശ്രദ്ധിക്കാതിരിക്കാൻ ശ്രമിച്ചു.

ഇതിനിടയിൽ വേറൊരു സംഭവുമുണ്ടായി ..നാണക്കേട് ..എന്റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ ..

ഞാൻ എന്റെ ക്ലാസ്സിലെ പ്രീതി എന്ന് പേരുള്ള പെൺകുട്ടിയുടെ ചോറ്റുപാത്രംമാറിയെടുത്തു അവളുടെ ഭക്ഷണം കഴിച്ചു .

അറിയാതെ പറ്റിയതാണെണെങ്കിലും ആകെ കൂടി നാണക്കേടായിന്ന് പറഞ്ഞാമതീലോ ....

സാധാരണ ക്ലാസ്സിൽ എത്തുമ്പോൾ ബാഗിലെ ചോറ്റുപാത്രം ആൺകുട്ടികളും പെൺകുട്ടികളും അവരവർ ഇരിക്കുന്ന ബെഞ്ചിന്റെ സൈഡിനോട് ചേർന്നുള്ള ചുമരിനരികിലായി വരിവരിയായി നിരത്തിവെക്കും .ഉച്ചക്ക് ബെൽ അടിക്കുമ്പോൾ ഓരോരുത്തരായി വന്നെടുക്കും ..കഴിക്കും അതാണ് പതിവ് .

അന്നൊരു ദിവസം ഞങ്ങളുടെ ക്ലാസ് റൂം ഹാളിൽ വേറെ എന്തോ പ്രോഗ്രാം നടത്താനുള്ളത്കൊണ്ട് എല്ലാവരോടും സഞ്ചിയും മറ്റും പുറത്തുവരാന്തയിൽ വെക്കാൻ പറഞ്ഞു .എല്ലാവരും കലപിലകൂട്ടി സഞ്ചിയും ചോറ്റുപാത്രവുമെല്ലാം പുറത്തുവെക്കുന്നതിനിടക്ക് എങ്ങിനെയോ എന്റെ ചോറ്റുപാത്രവും പ്രീതിയുടേതും അടുത്തടുത്ത് വന്നു.ഒറ്റ കാഴ്ചയിൽ രണ്ടും ഒരുപോലെയുള്ളതായിരുന്നു .ഉച്ചക്കുള്ള ബെല്ല് അടിച്ചപ്പോൾ ഞാൻ വേഗം ഓടിവന്നെടുത്തത് പ്രീതിയുടെ പാത്രമായിരുന്നു .പാത്രം തുറന്നപ്പോൾ മോര് കറിയും ഉപ്പേരിയും പപ്പടവും .

ഇതെങ്ങിനെ ഇങ്ങനെവന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല .രാവിലെ വീട്ടിൽ ഇതായിരുന്നില്ലല്ലോ അമ്മ ഉണ്ടാക്കിയത് ..മുട്ടപൊരിക്കുന്നത് ഞാൻ കണ്ടതാണ് .അതൊന്നും കാണുന്നില്ല .

മുട്ട പൊരിച്ചത് ചില ദിവസങ്ങളിലെല്ലാം ഞാൻ കൊണ്ടുവന്നിരുന്നു

അധികമാർക്കും അറിയില്ല ..ചിലപ്പോൾ വറുത്ത മീനും വെക്കാറുണ്ട് .ചോറിന്റെ ഇടയിൽ പൂഴ്ത്തിവെക്കും .എന്നിട്ട് എല്ലാവരിൽ നിന്നും വിട്ടുമാറി ആരും കാണാതെ അകത്താക്കും .അങ്ങിനെ ഒരു ദിവസം വെപ്രാളത്തിൽ എന്റെ ചങ്കിൽ മീനിന്റെ മുള്ളുകുടുങ്ങി ..ആകെ വിഷമിച്ചു ...

എന്തായാലും നല്ല വിശപ്പ് ഉണ്ടായതുകൊണ്ട് കൂടുതൽ ആലോചിക്കാൻ നിൽക്കാതെ ഞാൻ പ്രീതിയുടെ പാത്രത്തിലെ ഭക്ഷണം കഴിക്കാൻ തുടങ്ങി .

കുറച്ചു കഴിഞ്ഞു പ്രീതി വന്നു പാത്രമെടുത്തു തുറന്നപ്പോൾ ..അയ്യേ ഇതെന്റെ അല്ല ..എന്റെ പാത്രം എവിടെ ..എന്ന് ചോദിച്ചു പരക്കം പായുകയാണ് . വേറെ ഒരു

വിഷയം എന്താന്ന് വെച്ചാൽ അവൾ ശുദ്ധ വെജിറ്റേറിയൻ ആണ്. പാത്രം തുറന്നതും കണ്ടത് എന്റെ പാത്രത്തിലെ മുട്ടപൊരിച്ചതും അവൾക്കാകെ വല്ലാണ്ടായി .

അവൾ നാലുപാടും നോക്കുമ്പോൾ അവളുടെ പകുതിതീർത്ത ഭക്ഷണപാത്രവുമായി ഞാൻ ..എന്തിന് പറയുന്നു അവൾ എന്നെ കൈചൂണ്ടി കാണിച്ചു കൊണ്ട് ആകെ കൂടി കരച്ചിലും പിഴിച്ചിലും .എന്നെ ഒരു കുറ്റവാളിയെ പോലെ എല്ലാവരും നോക്കുന്നു .

അവന്റെ മുഖത്തെന്താ കണ്ണില്ലേ ..അവന്റെ പാത്രം..ഏതാണ് എന്ന് നോക്കാതെയാണോ കഴിക്കാ ...

പോയി മാഷോട് പറഞ്ഞോ എന്നൊക്കെ പറഞ്ഞുകൊണ്ട് ഉമ ..വല്ലാത്ത ബഹളം

പേടികൊണ്ട് എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി ..ഇന്നും അടി കിട്ടുമോ ..പതിവ് പോലെ ബീനയും പ്രമീളയും മാറി നിന്ന് കൊണ്ട് എല്ലാം നോക്കി കാണുന്നു ..ദൈവമേ ഇതെല്ലാം വീട്ടിൽ അറിഞ്ഞാൽ... ആകെ കുടുങ്ങി നിൽക്കുമ്പോൾ റീജ വീണ്ടും ഇടപെട്ടു പ്രീതിയെ സമാധാനിപ്പിച്ചു .അങ്ങിനെ സുജ ,ജ്യോതി ,സിനി തുടങ്ങിയവർ എല്ലാം കൂടി അവരുടെ ഭക്ഷണത്തിൽ നിന്നും ഒരു ഭാഗം പ്രീതിക്ക് നൽകി ആ പ്രശ്നം തണുപ്പിച്ചു .

സത്യത്തിൽ റീജയുടെ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ് അധികം പരിക്കേൽക്കാതെ ഞാൻ രക്ഷപെട്ടത് .

എന്ത് കൊണ്ടാകും അവൾക്ക് എന്നെ സഹായിക്കണമെന്ന് തോന്നിയത് വീണ്ടും എന്റെ ആലോചന ആ വഴിക്ക് നീങ്ങി .

അന്ന് ഞാൻ വളരെ മെലിഞ്ഞിട്ടായിരുന്നു .അവളും ഏതാണ്ടൊക്കെ അങ്ങിനെ തന്നെ നീണ്ടുമെലിഞ്ഞു കോലുപോലെ ..

രൂപത്തിലുള്ള ആ സാമ്യം കൊണ്ടാകുമോ ...അതല്ലാതെ ആകർഷിക്കാൻ മാത്രം മറ്റൊന്നും എനിക്കില്ല ..

മറ്റു പെൺകുട്ടികളെ വെച്ച് നോക്കുമ്പോൾ അവളും അത്ര സുന്ദരിയൊന്നുമല്ല .എങ്കിലും അവളുടെ നീളമുള്ള കണ്ണുകൾ എന്നും കണ്മഷിയെഴുതി മനോഹരമാക്കിയിരുന്നു .കൈമുട്ടുകൾക്ക് താഴെവരെയെത്തി നിൽക്കുന്ന തലമുടിയിലെ ചിലയിഴകൾ ചെമ്പിച്ചിട്ടായിരുന്നു ..അതെല്ലാം ഒരു ആകർഷണം തന്നെയായിരുന്നു ട്ടോ ..

എങ്കിലും ഞാൻ അധികം അടുക്കാനൊന്നും പോയില്ല .അവളോടെന്നല്ല ആരോടും .എല്ലാവരിൽ നിന്നും ഒരു ചെറിയ അകലം പാലിക്കാൻ ശ്രമിച്ചു .വേണ്ടാത്ത ഏടാകൂടങ്ങളിലൊന്നും ചെന്നുചാടാതെ എട്ടും ഒമ്പതും കഴിഞ്ഞു അങ്ങിനെ പത്താംക്ലാസ്സിൽ എത്തി .എല്ലാവരിലും എന്തൊക്കെയോ മാറ്റങ്ങൾ .പ്രത്യേകിച്ച് പെൺകുട്ടികളിൽ .മിക്കവരും വല്ലാതങ്ങ് വളർന്ന പോലെ.

...റീജയെ അവൾ അറിയാതെ ഇടക്കൊക്കെ ഞാൻ നോക്കാറുണ്ട് ..അവളുടെ കവിളുകൾക്ക് ചുവപ്പുനിറം കൂടിയപോലെ ...മുടിയുടെ നീളം ഒന്ന് കൂടി കൂടിയപോലെ ...യൂനിഫോം ..നിര്ബന്ധമില്ലാത്ത ബുധനാഴ്ച്ച ..അന്ന് അവൾ പച്ച ,നീല ,ചുവപ്പു തുടങ്ങിയ കളറിലുള്ള പട്ടുപാവാടയും ജമ്പറും ..അതിന്റെ അളവെടുത്ത ടൈലർ ..അവർക്കു തെറ്റ് പറ്റിയിട്ടുണ്ടാകാം എന്ന ഒരു തോന്നൽ എനിക്കുണ്ടായി ..അത്രയും ഇറുകിയ ജമ്പർ ആയിരുന്നു അവളുടേത് ..

ഇതെല്ലം കണ്ടിട്ടും

ഞാൻ ആകെകൂടി ഒതുങ്ങി കൂടി ..എനിക്ക് പഠിക്കണം

അമ്മ എപ്പോഴും പറയും ..അച്ഛൻ അത്ര..കഷ്ടപെട്ടിട്ടാണ് ..കാര്യങ്ങൾ നടന്നു പോകുന്നത് ..നീ പഠിച്ചു ഒരു ജോലി നേടണം .നിന്നെ ഒരു നല്ല ജോലിക്കാരനായികാണണം എന്നൊക്കെ ...

ഇതൊക്കെ കേൾക്കുമ്പോൾ ..എനിക്ക് പഠിത്തം എന്നല്ലാതെ ..മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാൻ തോന്നിയില്ല ..

എന്റെ പ്രായം തെറ്റുന്നുണ്ടോ ..എന്ന ഒരു തോന്നലും ഇടയ്ക്കിടെ എനിക്ക് വരാറുണ്ട് ..എങ്കിലും ഞാൻ ആത്‌മനിയന്ത്രണം തരേണമേ എന്ന പ്രാത്ഥനയുമായി ..എല്ലാ ഞായറാഴ്ചയും ..പരിയാനമ്പറ്റ ക്ഷേത്രത്തിൽ പോയി ദേവിയുടെ മുൻപിൽ സാഷ്ടാംഗം നമസ്കരിച്ചു മൂന്നു പ്രാവശ്യം വലം വെക്കും.

അമ്മയുടെ വിചാരം ഞാൻ നല്ല പഠിത്തക്കാരൻ എന്നാണ് ...രാത്രി 11 മണി വരെ ഇരുന്ന് വായിക്കും ..കറന്റ് പോയാൽ മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ചും ..

അച്ഛൻ ഇടക്ക് ഉണരുമ്പോൾ കിടന്നകിടപ്പിൽ തന്നെ വിളിച്ചു പറയും "മതീടാ ..ഇനി ഉറങ്ങിക്കോ .ഇനി .നാളെ രാവിലെ മതി "

ആ ശരി എന്നുഞാനും .

.ഞാൻ വായനയുടെ ത്രില്ലിൽ ആകും ..എന്ത് വായന ..മാധവിക്കുട്ടിയുടെ ജീവിത കഥ ..എം ടി യുടെ,മലയാറ്റൂരിന്റെ തുടങ്ങി ചില ..പ്രത്യേക പുസ്തകങ്ങൾ ..കൂടാതെ ക്ലാസ്സിലെ ഗോപകുമാറും ജയരാജനും ,ഗിരീഷും കൊണ്ടുവരുന്ന ചില ശരീര ശാസ്ത്രപുസ്തകങ്ങളും.

എന്നിരുന്നാലും ..ക്ലാസ്സിലെ ചില പഠിപ്പിസ്റ്റുകൾ എന്നെ പുച്ഛത്തോടെ നോക്കിക്കാണുന്നു എന്ന് ഞാൻ മനസ്സിലാക്കി ..

പ്രത്യേകിച്ച് മുരളി ..അവൻ സ്കൂൾ ടോപ്പർ ആയിരുന്നു ട്ടോ ..പഠിത്തത്തിൽ ..അവന് അറിയാത്ത ഒന്നും ഇല്ല ..

അവന്റെ മുന്നിൽ ഞാൻ വെറും ശിശു ..

എനിക്ക് മാത്‍സ് ,കെമിസ്ട്രി ..ഒട്ടും ദഹിക്കാത്ത വിഷയങ്ങളാണ് ..

ഇടയ്ക്കിടെ ക്ലാസ്സ് ടെസ്റ്റ്‌ ഉണ്ടാകും ..ചില ചോദ്യങ്ങൾ കാണുമ്പോൾ ...കുറച്ചു ഓര്മയുണ്ടാകും ..എന്നാലോ ..ചില പ്രധാനപോയിന്റ് മറന്നിട്ടുണ്ടാകും ..അതൊന്നു കിട്ടിയാൽ എനിക്ക് വൃത്തിയായി എഴുതാം ..എന്റെ തൊട്ടുമുന്പിലെ ബഞ്ചിലാണ് മുരളി ..അതിനടുത്തു ശ്രീരാജ് ,ഉദയൻ എന്നിവരും .മുരളിയുടെ പേപ്പറിലേക് ഞാനൊന്നു എത്തിനോക്കും ..അവന് പിന്നിലും കണ്ണുള്ളപോലെ ..എന്റെ നോട്ടം എത്തുമ്പോഴേക്കും അവൻ അവൻ ഇടം കൈ കൊണ്ട് ഉത്തരപേപ്പർ മറച്ചു പിടിക്കും. അവന്റെ ഈ രീതി കണ്ടു പഠിച്ചപോലെ ..ശ്രീരാജ് ഉദയൻ തുടങ്ങിയവരും അതെ പോലെ മറക്കാൻ തുടങ്ങി..എന്നിരുന്നാലും ഞാൻ ആരോടും പിണങ്ങാൻ പോയില്ല ..

ഈ മുരളി നല്ല ഒരു പാട്ടുകാരൻ കൂടിയായിരുന്നു .ക്ലാസ്സിൽ ടീച്ചേർസ് വരാത്ത സമയങ്ങളിൽ ...ഡെസ്കിൽ താളം പിടിച്ചു കൊണ്ട് അവൻ മമ്മുട്ടി ഹിറ്റ് ഗാനങ്ങൾ പാടാറുണ്ട് ..ഞങ്ങൾ അതെല്ലാം നല്ലപോലെ ആസ്വദിച്ചു.

ശ്രീരാജും ഉദയനും ..ഇടക്കൊക്കെ സഹായിക്കും ..നോട്സ് പകർത്തിയെഴുതാനും മറ്റും ..ക്ലാസ്സിലെ പെൺകുട്ടികളുടെ ആരാധന..മുരളി ,ശ്രീരാജ് ,ഉദയൻ എന്നീ ത്രിമൂർത്തികളോടായിരുന്നു ..കാരണം പഠിപ്പിസ്റ്റുകൾ ..

ക്ലാസ് ടെസ്റ്റ്‌ വരുമ്പോൾ റീജ എന്നെ കുറെ സഹായിച്ചിട്ടുണ്ട് .എന്തെങ്കിലും ഡൌട്ട് വരുമ്പോൾ ഞാൻ ചോദ്യനമ്പർ വിരലിൽ കാണിക്കും ..അപ്പോൾ .അവൾ ആൻസർ പേപ്പർ ഉയർത്തി കാണിച്ചു തരും ..അത് പോലെ സുജയും ..അവൾ എല്ലാവരെയും സഹായിക്കണം എന്ന ഒരു ചിന്താഗതിക്കാരിയായിരുന്നു ..എപ്പോഴും ചിരിയും കളിയുമായി നടക്കും.

എനിക്കന്ന് ഏറ്റവും കൂടുതൽ അടുപ്പമുണ്ടായിരുന്നത് ഗിരീഷിനോടായിരുന്നു ..ഇപ്പൊ അവൻ പോലീസുകാരൻ A.S.I..

ഞങ്ങളുടെ ക്ലാസ്സിനോട് ചേർന്ന് ഗ്രൗണ്ടിന്റെ മൂലക്കായി ഒരു നെല്ലിമരമുണ്ട് .അതിനടുത്തായി ഒരു അരമതിലും ..ഞങ്ങൾ ഉച്ചസമയത്തു ആ മതിലിൽ കുറച്ചുനേരം ഇരിക്കും ..പരസ്പരം കുടുംബവിശേഷങ്ങളും വിഷമങ്ങളും കൈമാറും ..അന്നതൊക്കെ ഒരു ആശ്വാസമായിരുന്നു .

നെല്ലിമരത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓർമവന്നത് ..ആ നെല്ലിമരത്തിന്റെ അരികിലൂടെ വേണം പെൺകുട്ടികൾക്ക് ടോയ്‌ലെറ്റിൽ പോകാൻ ..ഞങ്ങളുടെ ക്ലാസ്സിലെ മാത്രമല്ല .സ്കൂളിലെ എല്ലാ പെൺകുട്ടികൾക്കും ..അത്കൊണ്ട് തന്നെ ..ഉച്ചസമയത്തു ആ നെല്ലിമരത്തിനു ചുവട്ടിൽ നല്ല തിരക്കായിരിക്കും എല്ലാ ഡിവിഷനിലുമുള്ള ബോയ്സിന്റെയും ബഹളം.

ഞങ്ങളുടെ ക്ലാസ്സിൽ ഒരു മനോജ് ഉണ്ടായിരുന്നു ..കണക്കിന്റെ ഉസ്താത് ..എന്നേക്കാൾ മെലിഞ്ഞിട്ടായിരുന്നു അന്ന് .ഉച്ചക്ക് ഊണ് ചടപടാന്നു തീർത്തു അവൻ നെല്ലി മരത്തിന് താഴെ വേഗം എത്തും ..നിറപുഞ്ചിരിയുമായി അവിടെ നിൽക്കും. അവന്റെ ചിരി വളരെ മനോഹരമാണ് ..നല്ല വെളുത്ത നിരയൊത്ത പല്ലുകൾ ..ആ ചിരിയിൽ ..പല പേടമാനുകളും വീണിരുന്നു ..പിന്നെ നല്ല കമന്റടിയും ..

അന്നൊക്കെ അവനോട് എനിക്ക് വല്ലാത്ത അസൂയ തോന്നിയിരുന്നു ..

പിന്നെ ഒരു ജയരാജനും ,ജയപ്രകാശനും ഉണ്ടായിരുന്നു ....അവരുടെ കാര്യം ...ആലോചിക്കുമ്പോൾ ..ഇപ്പോഴും ചിരി അടക്കാൻ പറ്റുന്നില്ല.

ഈ ജയരാജനും ജയപ്രകാശും ..എന്താപ്പോ പറയാ ..അന്നവർ രണ്ടുപേരും മെലിഞ്ഞുണങ്ങി ഏതാണ്ട് രണ്ടിഞ്ച് വലിപ്പം മാത്രമുള്ള സ്ക്രൂ ആണി പോലെ .എന്നാൽ കയ്യിലിരുപ്പോ ..നല്ല കട്ടപ്പാര പോലെയും ..

ഈ ജയപ്രകാശിനു കുടുംബ വകയിൽ അന്നും ഇന്നും ഒരു വൈദ്യശാല ഉണ്ട് അമ്പലപ്പാറയിൽ ...

ഇവന്റെ അന്നത്തെ ഒരു കാര്യം സ്കൂളിലേക്ക് വരുമ്പോൾ ബാഗിനുള്ളിൽ മറ്റൊരുബാഗ് ..അല്ലെങ്കിൽ ഒരു സഞ്ചി കരുതിയിട്ടുണ്ടാകും ..ഉച്ചക്ക് ഊണ് വേഗം വാരി വലിച്ചു കഴിച്ചു..ആ എക്സ്ട്രാ സഞ്ചിയുമെടുത്തുകൊണ്ട് ഇവന്റെ ഒരു ഓട്ടമുണ്ട് ..സ്റ്റഡി പീരിയഡ് ഒന്നും ഇവന് വിഷയമേ അല്ല ..സ്കൂൾ ഗ്രൗണ്ടിന്റെ

അരികുകളെല്ലാം കാടുപിടിച്ചു കിടക്കുകയാണ് ..അതിനിടയിലൂടെ നടന്നു കുറുന്തോട്ടിയും കിഴാർനെല്ലിയും പിന്നെ നമുക്കറിയാത്ത പല പച്ചമരുന്നും ശേഖരിക്കും ..ഇടയ്ക്കു ഞാനും ജയരാജനും അവന്റെകൂടെ കൂടും .

പ്രതിഫലം രണ്ടുരൂപയുടെ ചികടയോ ..അല്ലെങ്കിൽ ബബിൾഗം മിട്ടായിയോ മാത്രം.

ഇതിന്റെ കൂട്ടത്തിൽ ഇവൻ വേറൊരു പണിയും ഒപ്പിച്ചു ....

പത്താം ക്ലാസ്സിൽ എത്തി ..

മീശ ഒരു വിഷയമാണ് ..എനിക്കും മറ്റുപലർക്കും.

ഞാനും വിനോദും ഏതാണ്ട് അടുത്ത നാട്ടുകാരാണ് ...അതുകൊണ്ട് ..സ്കൂളിലേക്കുള്ള വരവും പോക്കും മിക്കവാറും ഒരുമിച്ചായിരുന്നു ..ഉയരം കൊണ്ടും സൈസ് കൊണ്ടും ആ കാലത്തു അവൻ എന്റെ മുൻപിൽ ഒന്നുമല്ല ..പക്ഷെ ആ പ്രായത്തിലും അവന്റെ മീശ ..അതൊരു അഴകായിരുന്നു ..പലപ്പോഴും അവന്റെ മീശയുടെ ഭംഗി അവൻ അറിയാതെ ഞാൻ ഒളിഞ്ഞുനോക്കും ..എന്റെ നോട്ടം ..അവൻ അറിഞ്ഞാൽ ചിലപ്പോൾ അവന്റെ അഹങ്കാരം കൂടിയാലോ അതോണ്ടാ ..ഒളിഞ്ഞുനോട്ടം ..

എനിക്കാണെങ്കിൽ അവിടെ ഇവിടെ എന്ന് പറഞ്ഞപോലെ ..പുതുനാമ്പുകൾ ..ലെൻസ് വച്ച് നോക്കേണ്ട അവസ്‌ഥ ...

എനിക്കെന്തേ നല്ല മീശ മുളക്കാത്തെ ..ഭഗവതിയെ..എന്ന് വിലപിച്ചു നടക്കണ കാലം ...

ഈ ഇടക്കൊരു സംഭവം ..ഉച്ചയൂണ് കഴിഞ്ഞു ക്ലാസ്സിന് പുറത്തിറങ്ങാൻ നോക്കുമ്പോൾ ..സുജ ,ജ്യോതി ,സിനി ,തുടങ്ങിയവരുടെ ..അടക്കിപ്പിടിച്ച സംസാരം ..വിഷയം മീശയാണ് ..നമ്മുടെ ക്ലാസ്സിലെ ചെക്കന്മാർക്കൊന്നും മീശ മുളച്ചിട്ടില്ല ..ആകെക്കൂടി മീശ ഉള്ളത് വിനോദിന് മാത്രം എന്ന് പറഞ്ഞുകൊണ്ട് സുജയുടെ പൊട്ടിച്ചിരി ..ഇത് കേട്ടതും ..എനിക്കാകെ വല്ലാണ്ടായി ...തല കറങ്ങുന്ന പോലെ ..നാണക്കേട് ..മീശ ..ഒരു വിഷയം തന്നെ എന്ന് അന്ന് കുറച്ചുകൂടി സീരിയസ് ആയി മനസ്സിലായി ..

അന്ന് മുതൽ ഞാൻ വിനോദിന്റെ കൂടെയുള്ള നടത്തം ഒഴിവാക്കി ..എന്തിന് വെറുതെ നാണം കെടാൻ ...

മീശയെ കുറിച്ച് ചിന്തിച്ചുചിന്തിച്ചു .. എന്റെ ഊണും ഉറക്കവും പോയി എന്ന് പറയാലോ ..

വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി ഞാൻ ചേച്ചിമാരുടെ കണ്മഷി എടുത്തു പുരട്ടി ...കണ്ണാടിയിൽ നോക്കി മേൽച്ചുണ്ടിൽ കറുത്ത നിറം വരുമ്പോൾ എനിക്ക് എന്ത് ഗാംഭീ രമായിരുന്നെന്നോ ..

തലപുകഞ്ഞാലോചിച്ചു ..എങ്ങിനെ മീശ ...ഉണ്ടാക്കാം ..ആദ്യം ഗിരീഷിനോട് ..പിന്നെ മറ്റുപലരോടും ..പറഞ്ഞു പറഞ്ഞു വന്നപ്പോൾ ക്ലാസ്സിലെ ഒട്ടുമിക്ക പേർക്കും ..ഇത് ..മീശ ..ഒരു വിഷയമാണ് ..ഞങ്ങളുടെ സംസാരവും ചർച്ചയും ജയപ്രകാശ് അറിയാൻ ഇടവന്നു ..അവനും തരക്കേടില്ലാത്ത മീശ അന്നുണ്ട് ..

അവൻ പറഞ്ഞു ..കരടി നെയ്യ് പുരട്ടിയാൽ മീശ വേഗം വളരും വൈദ്യശാലയിലുണ്ട് ..ബോട്ടിലിന് 10 രൂപ ..വേണമെങ്കിൽ നാളെ എത്തിക്കാം ..

ഞാനടക്കം കുറെ പേര് ആക്രാന്തത്തോടെ അത് ഓർഡർ ചെയ്തു...

അന്ന് ..ഒരു രൂപക്ക് മഷിക്കുപ്പി കിട്ടുമായിരുന്നു ..ആ കുപ്പിയിൽ ഇവൻ ..ഒരു നെയ്യ് കൊണ്ടുവന്നു ..എല്ലാവരുടെ കയ്യിൽനിന്നും പൈസ വാങ്ങി ..ഞങ്ങൾ ..ആ നെയ്യ് വാരിപുരട്ടി ..ഉള്ളതും കൂടി പോകുന്ന അവസ്ഥ വന്നു എന്നല്ലാതെ ..ഒരു പുതുനാമ്പ് കൂടി മുളച്ചില്ല ട്ടോ ...

ഇത് കൂടാതെ അവൻ മുടി തഴച്ചു വളരും എന്ന് പറഞ്ഞു കൊണ്ട് പെൺകുട്ടികളെയും വശീകരിക്കാൻ തുടങ്ങി ..അതിൽ ബീന കുടുങ്ങി ..അവൾക്ക് അല്ലെങ്കിലേ അരക്കുതാഴെ മുടിയുണ്ടായിരുന്നു ..

നിലത്തുകിടന്നിഴയണം എന്ന ആക്രാന്തം കൊണ്ട് അവളുടെ മുടി അരക്കൊപ്പമായി മാറി.

ഇത്രയൊക്കെ സംഭവിച്ചാലും ജയപ്രകാശിന് ..ഒരു കുലുക്കവുമില്ലാട്ടോ ...വല്ലാത്ത തന്റേടം തന്നെ ...

പിന്നെ ഞങ്ങളുടെ കൂടെയുള്ള ജയരാജ് ഞങ്ങളിൽ ചിലരുടെ ഗുരുനാഥൻ എന്ന് തന്നെ പറയാം ..അറിവിന്റെ പേടകമായിരുന്നു അവൻ

ഡ്രിൽ പീരിയഡ് ..അതുപോലെ ..ടീച്ചേർസ് ..ലീവ് ആകുമ്പോഴൊക്കെ ..ഞങ്ങൾക്ക് ഗ്രൗണ്ടിൽ ഒന്ന് മേയാൻ അവസരം കിട്ടും .അത്‌ ചിലർ ഓടിയും ചാടിയും തകർക്കുമ്പോൾ ..ഞങ്ങളിൽ ചിലർ ഗ്രൗൻഡിന്റെ ഏതെങ്കിലും മൂലയിൽ ഒത്തുചേരും

ഞാൻ ,ഗിരീഷ് ,സദാശിവൻ ,രാഗേഷ് ,ജഗദിഷ് ,പ്രദീപ് ,മനോജ് തുടങ്ങിയവരൊക്കെ ..ഞങ്ങളുടെ ഗുരുനാഥനൊപ്പം അതെ ജയരാജനൊപ്പം.

ഇവൻ ചില കാര്യങ്ങളിൽ സ്പെഷ്യലിസ്റ്റ് ആയിരുന്നു ..ടീച്ചേഴ്സിന്റെ ഇരട്ടപ്പേര് തുടങ്ങി ....അവരുടെ കുടുംബംകാര്യങ്ങൾ വരെ.

ഒരു കണക്കുമാഷുണ്ടായിരുന്നു ...അയാളുടെ ഇരട്ടപേര് ഇവൻ അയാൾ ബോർഡിൽ എന്തോ കുത്തിക്കുറിക്കുമ്പോൾ വിളിച്ചുകൂവി ..അയാൾ തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് ..ആ വിളി കേട്ട് ചിരിച്ചുമറിയുന്ന ഗോപകുമാറിനെ ..പാവം ആ ഗോപന് അന്ന് എത്ര അടി വാങ്ങികൂട്ടിയെന്നോ ...ഞാനൊന്നുമറിഞ്ഞില്ല എന്ന ഭാവത്തിൽ ജയരാജനും ..

അവനറിയാത്ത കഥകൾ ഇല്ല ..ടീച്ചർ മാരുടെ കുടുംബവിശേഷങ്ങൾ ,സ്കൂളിലെ ചില ടീച്ചർമാരും മാഷ്മാരും തമ്മിലുള്ള ..പ്രത്യേക അടുപ്പം ..,തുടങ്ങി ക്ലാസ്സിലും സ്കൂളിലും ,നാട്ടിലും ഉള്ള ചിലരുടെ പ്രായംതെറ്റിയ നിറമുള്ള കഥകൾ അവൻ നേരിട്ട് കണ്ടപോലെ വിവരിക്കും .അത് കേൾക്കാൻ ഞങ്ങൾ അവനുചുറ്റും വട്ടമിട്ടിരിക്കും .മനോജിന് കഥ എത്രകേട്ടാലും മതിയാവാറില്ല ..പിന്നേം പിന്നേം ചില കഥകൾ ആവർത്തിക്കാൻ പറയും .അത് കേട്ട് അവൻ രസിച്ചിരിക്കും .

ഒരു ദിവസം അവൻ ഞങ്ങളുടെ ക്ലാസ്സിലെ പ്രിയയുടെ ഒരു കാര്യം പറഞ്ഞു .

ഒരു ദിവസം ലീവ് എടുത്തപ്പോൾ അവളുടെ നോട്ടുബുക്ക് പകർത്തിയെഴുതാൻ വാങ്ങിച്ചു .അതിനിടയിൽ നിന്നും അവൾക്ക് ആരോ സമ്മാനിച്ച ഒരു ലവ് ലെറ്റർ കിട്ടിയത്രേ ..അവളോട് ഏതോ അമ്പലത്തിൽ തൊഴാൻ വരാനും അവിടെ വെച്ചുകാണാം എന്നുമൊക്കെ ആയിരുന്നത്രേ അതിന്റെ ഉള്ളടക്കം .എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല ..പ്രിയ അവൾക്ക് അങ്ങിനെ ഒരു ലവർ ...ഉണ്ടാകുമോ .?

.കൊച്ചുകുഞ്ഞുങ്ങളെ പോലെ മനോഹരമായി ചിരിക്കുന്ന ..നന്നായി പഠിക്കുന്ന ഒരു പെണ്ണാണ് അവൾ ..ഇപ്പൊ അവൾ ഏതോ ഒരു സ്കൂളിൽ ടീച്ചർ ആണ് ..ഇത് അവൾ വായിക്കുമോ ആവോ ...?

ഒരു പക്ഷെ ഇവൻ തള്ളിവിടുന്നതായിരിക്കാം ..നമ്മൾ ചോദ്യംചെയ്താൽ ..അവൻ കഥ പറച്ചിൽനിറുത്തും .സത്യമാണെങ്കിലും നുണയാണെങ്കിലും..ആ പ്രായത്തിൽ കേട്ടിരിക്കാൻ സുഖമുള്ള കഥകളാണ് അവൻ പറയാറ് ..അതുകൊണ്ട് എല്ലാറ്റിനും മൂളിക്കൊടുത്തുകൊണ്ട് കേട്ടിരിക്കും.

അങ്ങിനെ ജയരാജന്റെ കഥകളും..പിന്നെ ഒരു ഒതുങ്ങി കൂടലുമായി..എന്റെ പത്താംക്ലാസ് ജീവിതംമുന്നോട്ട് പോയിക്കൊണ്ടിരുന്നു ..

.റീജയോട് ഞാൻ പ്രത്യേക അടുപ്പത്തിനൊന്നും പോകാത്തൊണ്ടാവും

.അവളും എന്നിൽനിന്നും ..ഒരല്പം അകലം പാലിച്ച പോലെ ...

സ്കൂളിലെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന ദിവസം എല്ലാവരും അണിഞ്ഞൊരുങ്ങി വന്നിരുന്നു ...

റീജയും നല്ല പോലെ തന്നെ അവളുടെ ഇഷ്ടഡ്രെസ്സ്‌ ആയ പാട്ടുപാവാടയിൽ .

.ഒരു ചെമ്പകപൂ നിറമുള്ള ജമ്പറും പട്ടുപാവാടയും .എന്ത് മനോഹരമായിരുന്നെന്നോ അന്നവൾ ആ ഡ്രെസ്സിൽ .അവളറിയാതെ അന്ന് പലപ്പോഴും ഞാനവളുടെ സൗന്ദര്യം ആസ്വദിച്ചു ...

പിന്നെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഓട്ടോഗ്രാഫിന്റെ ബഹളം ..പരസ്പരം കൊടുക്കുന്നു ..എഴുതുന്നു വാങ്ങുന്നു ..ചിലരുടെ ഒക്കെ കുറിപ്പുകൾ വായിക്കുമ്പോൾ ഇന്നും ചിരിവരും ..

കാലചക്രം തിരിയുമ്പോൾ ..

ജീവിതമാകുന്ന യാത്രയിൽ ..

ഒരു നേരം കണ്ടുമുട്ടുമ്പോൾ മുഖം തിരിക്കല്ലേ സോദരാ ..എന്ന് എഴുതിയ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു ..

ഈ അടുത്തകാലത്തു ..ചെർപ്പുള്ളശ്ശേരിയിൽ നിന്നും ഒരു ബസ്സിൽ അവളെ ഞാൻ കണ്ടുമുട്ടി ..അവൾക്കെന്നെയോ എന്തിന് ..ആ സ്കൂൾ പോലും ലവലേശം ഓർമയില്ല ..പരിചയം പുതുക്കാൻ അവളുടെ അരികിൽ ഓടിയെത്തിയ ഞാൻ ആകെ വഷളായി എന്ന് പറഞ്ഞാൽ മതിയല്ലോ ....

പാടത്തെ കിളിയെ സ്നേഹിച്ചാലും ..

പറമ്പിലെ കിളിയെ സ്നേഹിച്ചാലും ..ബസ്സിലെ കിളിയെ സ്നേഹിക്കല്ലേ എന്ന് പ്രമീളക്ക് എഴുതി കൊടുത്ത ഒരു കൂട്ട്കാരി ഉണ്ടായിരുന്നു ..

അവൾ കിളിയുടെ ഏട്ടൻ ബസ്സിലെ കണ്ടക്ടറെ സ്നേഹിച്ചു ..അയാൾ പാതിവഴിയിൽ അവളെ ഉപേക്ഷിച്ചു പോയത്രേ ...കിളിയായിരുന്നു ഇതിലും ഭേദം

എന്റെ ഓട്ടോഗ്രാഫിൽ ..ഇത് പോലെ പലരും പലതും കുത്തിക്കുറിച്ചു ..

എന്നാൽ റീജ ..അവൾ ...കുത്തികുറിച്ചത് .ഒരേ..ഒരു വാചകം .."മറക്കില്ലൊരിക്കലും "

ഇല്ല അവൾ മറന്നില്ല ...വീണ്ടും ഞങൾ കണ്ടുമുട്ടി ...

രസകരമായ..മധുരമൂറുന്ന കുറച്ചുദിവസങ്ങൾ ..ഞങ്ങൾക്ക് വീണുകിട്ടി.

അങ്ങിനെ സ്കൂൾ ജീവിതത്തോട് വിടപറഞ്ഞു..

രണ്ടുമാസം വെക്കേഷൻ..പകൽ വായനശാലകളിലും സായാഹ്നം.. കൂട്ടുകാരോടൊത്തു.. കനാൽ വരമ്പുകളിലും സമയം ചിലവിട്ടു.. അടുത്തത് എന്ത് എവിടെ എന്ന ചിന്ത മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു..

ടെക്നിക്കൽ കോഴ്സ് എന്തെങ്കിലും വേണോ.. അതോ.. പ്രീഡിഗ്രിക്ക് ചേരണോ എന്ന ചിന്തയും സംശയങ്ങളും... അവസാനം പ്രീഡിഗ്രിക്കു തന്നെ എന്ന തീരുമാനത്തിൽ എത്തി റിസൾട്ട്‌ വന്നു.. ഏതാനും മാർക്കിന്റെ വ്യത്യാസത്തിൽ.. first ക്ലാസ്സ്‌ മിസ്സ്‌ ആയി.

എന്നാലും സെക്കന്റ്‌ ക്ലാസ്സ്‌കാരൻ എന്ന തോന്നലിൽ തല ഒരല്പം ഉയർത്തിനടന്നു.. ഇനി govt. കോളേജ് വേണമോ അതോ പാരലൽ കോളേജ് വേണമോ എന്ന ഒരു ചിന്ത.. എനിക്കും വീട്ടുകാർക്കും.. അന്ന് എന്നേക്കാൾ കൂടുതൽ മാർക്ക്‌ വാങ്ങിയ..എന്റെ ചേച്ചിക്കൊപ്പം പഠിച്ച.. ഒരു ഏട്ടൻ അടുത്ത്തന്നെ ഉണ്ട്... അമ്മ എന്നെയും കൂട്ടി അയാളുടെ വീട്ടിൽ എത്തി.. ഉപദേശം തേടാൻ... അദ്ദേഹം പറഞ്ഞു....

govt. കോളേജിൽ പോയാൽ എപ്പോഴു സമരവും മറ്റുമൊക്കെയായി.. പഠിപ്പ് നടക്കില്ല.. പാരലൽ കോളേജ് അതാണ് നല്ലത്.. എന്ന്.. എന്റെ നഷ്ടങ്ങൾഅന്ന് മുതൽ തുടങ്ങി എന്ന് പറയാലോ... .. ഒരു പാരലൽ കോളേജിൽ.. എന്റെ മോഹങ്ങൾ..ഒതുങ്ങികൂടി.. ആകാശത്തോളമങ്ങോളമിങ്ങോളം..പറക്കാനുള്ള കഴിവുകൾ.... ഉണ്ടെന്ന് എനിക്ക് തോന്നിയെങ്കിലും.. പാതിയടച്ച ചിറകുകൾക്കുള്ളിൽ.എല്ലാം.. ഒതുക്കേണ്ടി വന്നു.. അമ്പലപ്പറക്കടുത്തുള്ള ഒരു കുഞ്ഞു പാരലൽ കോളേജിൽ ഞാൻ ചേർന്നു. പ്രീഡിഗ്രിയും ട്യൂട്ടോറിയലും കൂടി ആകെ മൊത്തം 50 പേര് പോലുമില്ല...

.പുതുമയുടെ പുതുമണം കൊണ്ട്..

ആദ്യമൊക്കെ ആ അന്തരീക്ഷം ഞാൻ രസിച്ചു പോയി.. പക്ഷെ പതുക്കെ പതുക്കെ എനിക്ക്.. ബോറടിക്കാൻ തുടങ്ങി.. കാരണം....

പണ്ട് എന്റെ അമ്മ പറഞ്ഞില്ലേ.. ബീനയുടെയും പ്രമീളയുടെയും കാര്യം.. പ്രായം തെറ്റിയ കാര്യം.. അതന്നെ.. അങ്ങിനെ ഒരു പ്രായംതെറ്റൽ.. എനിക്കുമുണ്ടായി.. പൊടിമീശ.. വന്നുതുടങ്ങി...

പിന്നെ.. എന്തൊക്കെയോ ഓരോരോ തോന്നൽ.. ചുരുക്കിപറഞ്ഞാൽ...

എനിക്ക് ആരെയെങ്കിലും.. പ്രണയിക്കണം.. സല്ലപിക്കണം എന്നൊക്കെയുള്ള ചിന്തകൾ... ക്ലാസ്സിൽ ആകെകൂടി നാലും അഞ്ചും ഒമ്പതു മധുര പതിനാറുകാരികൾ ഉണ്ട്.. പക്ഷെ ഒന്നും ഹൃദയത്തിൽ കേറുന്നില്ല..ട്യൂട്ടോറിയലിൽ അതിനേക്കാൾ ദാരിദ്ര്യം സെക്കന്റ്‌യേറിൽ.. ഹൃദയത്തിൽ കേറ്റാൻ പറ്റുന്ന ഏതാനും പ്രണയം തുടിക്കുന്ന പുഷ്പേശ്വരികളുണ്ട്..

പക്ഷെ ചേച്ചിമാരല്ലേ...

എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്... വല്ലാതെ തല പുകയുന്നു.. ഊണും ഉറക്കവുമില്ല.. എനിക്കരെയെങ്കിലും പ്രണയിച്ചേ പറ്റൂ..

അവസാനം വീടിനടുത്തു തന്നെയുള്ള.. ആരെയെങ്കിലും കിട്ടുമോ എന്ന ചിന്തയായി.. ഒപ്പം പഠിച്ച.. ബീന, പ്രമീള.. അവർ പെട്ടെന്ന് വളർന്നു വലുതായി.. മോഹിനിരൂപികളായി മാറിയിരുന്നു..അതിൽ ആരെയെങ്കിലും സെലക്ട്‌ ചെയ്താലോ.. എന്ന ചിന്ത.. ഇല്ലെങ്കിൽ ഞങ്ങൾക്ക് താഴെ ക്ലാസ്സിൽ പഠിച്ചിരുന്ന.. പലകുട്ടികളും വീട്ടിൽ ടി വി. കാണാൻ വരാറുണ്ട്.. അതിലെ ആരെയെങ്കിലും വേണമോ..?

ദിവസങ്ങളോളം തല പുകഞ്ഞു ആലോചിച്ചു..

പിന്നെയാണ് ഓർത്തത്.. നാട്ടിലെ കുട്ടികൾ..അവരെ ആരെയെങ്കിലും ആണെങ്കിൽ.. അമ്മ അറിഞ്ഞാൽ കൊല്ലും

വേണ്ട.. നാട്ടിലെ ആരും വേണ്ട.. എന്ത് ചെയ്യും...

ഈയിടക്ക്.. ഞാൻ എന്റെ മറ്റൊരു ഫ്രണ്ടിനെ കാണാനിടയായി... കടമ്പൂരുള്ള സജോ ജോസ്.

അവൻ തിരുവഴിയോടടുത്തുള്ള ഒരു കോളേജിൽ ആണ് പഠിക്കുന്നത്.. അവനോട് എന്റെ ധർമ്മസങ്കടം പങ്കു വെച്ചപ്പോൾ അവൻ പറഞ്ഞു.. എടാ നീ എന്റെ കോളേജിലേക്ക് വാ.. നിനക്ക് വേണ്ടത്ര സെലെക്ഷൻ അവിടെയുണ്ട്.. നല്ല രസാടാ.. അവിടെ..

അങ്ങനെ ഞാൻ പ്രീഡിഗ്രി സെക്കന്റ്‌യെർ.. തിരുവഴിയോടിനടുത്തുള്ള കോളേജിലേക്ക്.. ഒടുങ്ങാത്ത പ്രണയമോഹവും ഹൃദയത്തിൽ പേറികൊണ്ട്...

ഞാൻ അവിടെ എത്തി.. എന്റെ ഹൃദയേശ്വരിയെ തേടിക്കൊണ്ട്.

കോളേജിൽ എന്റെ ക്ലാസ്സിലെ അരചുമർ ചാരിനിന്നുകൊണ്ട് ഓരോ നിറങ്ങളും പുഷ്‌പങ്ങളും.. രണ്ടുദിവസത്തോളം ഞാൻ ആസ്വദിച്ചു.. എല്ലാം ഒന്നിനൊന്നു മെച്ചം.. സജോ പറഞ്ഞത് സത്യം തന്നെ.. ഇതിൽ ആരെ വേണമെന്ന കൺഫ്യൂഷൻ.. ആ കോളേജിൽ.. നല്ല സ്വാതന്ത്ര്യം.. ക്ലാസ്സിൽ ടീച്ചേർസ് വരാത്ത സമയങ്ങളിൽ.. ഇന്റർവെൽ സമയത്തു.. നമുക്ക് ഇഷ്ടമുള്ളവരുടെ അടുത്ത് ചെന്നിരിക്കാം സ്വകാര്യങ്ങൾ പങ്കിടാം.. അതു സ്വന്തം ക്ലാസ്സ്‌മേറ്റ്‌സ് , ജൂനിയർസ്, S. S. S.L. C failed ബാച്ച്.. എവിടെ വേണമെങ്കിലും.. ഇരിക്കാം.മുല്ലപ്പൂ, കാച്ചെണ്ണ, പൌഡർ തുടങ്ങി എല്ലാറ്റിന്റെയും മാസ്മരിക ഗന്ധം ആസ്വദിച്ചു എന്തെങ്കിലു പറഞ്ഞു ചിരിക്കാം.

അങ്ങിനെ നോക്കി നോക്കി നിൽകുമ്പോൾ മൂന്നാം ദിവസം അവൾ വരുന്നു.. എന്റെ മനസ്സ് പിടിച്ചടക്കി കൊണ്ട് തന്നെ.. ഒരേ സമയം.. എനിക്ക് ഞെട്ടലും ആശ്ചര്യവും.. സമ്മാനിച്ചു കൊണ്ട്.. അതെ.. അതവൾ ആയിരുന്നു..

എന്നെ സ്നേഹിച്ച.. എന്റെ പഴയ കൂട്ടുകാരി..

അതെ റീജ.

.. എന്തോ തിരക്ക് കാരണം അവൾ രണ്ടുദിവസം ലീവിൽ ആയിരുന്നു. ഞാൻ എന്നും നേരത്തെതന്നെ കോളേജിൽ എത്തും.. എന്നിട്ട് ആ അര ചുമർ ചാരി നിന്ന്.. പുഷ്പങ്ങളെ.. ഒന്നൊന്നായി ആസ്വദിക്കും... ആ ദിവസം ഞാൻ അങ്ങിനെ നിൽക്കുമ്പോൾ അവളെത്തുന്നത്.

ഞാൻ ആശ്ചര്യത്തോടും കൗതുകത്തോടും കൂടി അവളെ നോക്കി കണ്ടു.

നെറ്റിയിൽ ചന്ദനകുറി..നീല കണ്ണുകളിളുടെ കാന്തികത കൂടി.

കവിളിനു വലിപ്പം കൂടി.. ചുണ്ടുകൾ ചുവന്നു തുടുത്തു..

ഇട്ടിരുന്ന പാട്ടുപാവാടക്കും ബ്ലൗസിനും ഇറുക്കം കൂടി...

അരക്ക് മേലെ ഒതുങ്ങികൂടിയിരുന്ന അവളുടെ മുടിയിഴകൾ അരക്ക് താഴെ അഴിഞ്ഞാടുന്നു..ആകെക്കൂടി.. . ഒരു

മനോഹരി ആയി അവൾ മാറിയിരിക്കുന്നു..കേവലം ഒരു കൊല്ലം കൊണ്ട് ഒരു പെണ്ണിന് ഇത്രക്കും മാറ്റമോ.. ഞാൻ അന്തിച്ചു നിന്നുപോയി.. അവൾ ക്ലാസ്സിൽ എത്തി.. അവളുടെ ബാഗ് ഡെസ്കിൽ വെച്ച ശേഷം.. പുറത്തേക്കിറങ്ങി.. എന്നെ കണ്ടിട്ടില്ല.. എന്റെ അടുത്തെത്തിയപ്പോൾ ഞാൻ പതുക്കെ വിളിച്ചു. റീജാ....

അവൾ തിരിഞ്ഞു നോക്കി.. എന്നിട്ടാ.. കരിനീല കണ്ണുകൾ തുറന്നുകൊണ്ടെന്നോട് ചോദിച്ചു..

എടാ.. നീ എങ്ങിനെ ഇവിടെ...?

അന്ന് മുതൽ ഞങ്ങളുടെ മധുര നിമിഷങ്ങൾ തുടങ്ങി... ഞങ്ങൾ പലതും പങ്കിട്ടു.. ചിരിച്ചുരസിച്ചു.. ഒരു ദിവസം അവൾ എന്നോട് ചോദിച്ചു.. ഒരു മിണ്ടാപ്പൂച്ചയായിരുന്ന.നീ എങ്ങിനെയാടാ.. ഇങ്ങനെ മാറിയത്..

ഞാൻ പറഞ്ഞു..

റീജ.. എന്റെ പ്രായം തെറ്റി...

പ്രായം തെറ്റേ.. അതെന്താ.. എന്നവൾ..

അപ്പോൾ പണ്ട് ഞാനും പ്രമീളയും ബീനയും കൂടി.. കുളത്തിൽ നീന്തിതുടിച്ച കാര്യവും.. അതിന്റെ പേരിൽ.. അമ്മയിൽ നിന്നും അടികിട്ടിയ കഥകളെല്ലാം പറഞ്ഞപ്പോൾ അവൾ ചിരിയോടുചിരി..

പിന്നീടുള്ള ദിവസങ്ങളിൽ.. ഇടവേളകളിൽ ഞങ്ങൾ പലതും പങ്കിട്ടു.. മഴ പെയ്യുമ്പോൾ കോളേജിന്റെ ഓട്ടിൻപുറത്തുനിന്നും ഒഴുകിയെത്തുന്ന മഴത്തുള്ളികൾ ഉള്ളം കയ്യിൽ പിടിച്ചു പരസ്പരം മുഖത്തോട്ട് വീശിയെറിഞ്ഞു രസിച്ചു...

എങ്കിലും.. ഇത് ഫ്രണ്ട്ഷിപ് ആണോ അതോ പ്രണയമോ എന്നൊരു ഉറപ്പ് കിട്ടുന്നില്ല.. ഞങ്ങൾ പരസ്പരം ഒന്നും പറഞ്ഞിട്ടില്ല.. അവൾ മാത്രമായി എന്റെ സ്വപ്‌നങ്ങളിൽ.. ചിന്തയിൽ...

നേരിട്ട്.. ഐ.. ലവ്.. യു.. എന്ന് പറയുവാൻ മാത്രം.. എന്റെ ധൈര്യം വളരുന്നില്ല.. എന്റെ ഇഷ്ടം എങ്ങിനെ അറിയിക്കും.. ആലോചിച്ചുട്ട്.. ഒരു എത്തും പിടിയും കിട്ടുന്നില്ല

അവസാനം ഒരു വഴി കിട്ടി.. പ്രണയം.. ഒരു കവിതയായി കൊടുത്തു നോക്കാം..

അങ്ങിനെ ഞാൻ ആദ്യമായി ഒരു കവിത എഴുതി തുടങ്ങി... പക്ഷെ

എഴുതാൻ ഇരുന്നപ്പോളേക്കും.. കറന്റ്‌ പോയി

എന്നാലും.. ഒരു മെഴുകുതിരിമുഴുവൻ കത്തി തീരുവരെ.. ഏതാണ്ട് എട്ടോളം.. വെള്ളപേപ്പർ ചുരുട്ടികൂട്ടിയെറിഞ്ഞിട്ടാണെണെങ്കിലും..ആ ഒമ്പതാമത്തെ..വെള്ളപേപ്പറിൽ എന്റെ ആദ്യ കവിത..വിരിഞ്ഞു അതെ.. അതു റീജക്കുള്ള പ്രണയലേഖനം ആയിരുന്നു.

ആ കവിത.. ഇങ്ങനെ ആയിരുന്നു...

ഇന്നാലോചിക്കുമ്പോൾ ഒരു നാണവും.. രസവും തോന്നുന്നു.. എന്നാലും.

പ്രണയലേഖനം

****************

സത്യമാണിതെല്ലാമെന്നോമനേ..

ഓരോ ദിനത്തിലും പകൽക്കിനാവുകളിലും..

ഓരോയുറക്കത്തിനു മുൻപുംപിൻപും,

നീ മാത്രമാണെ ന്റെയുള്ളിന്റെയുള്ളിൽ...

ഒരു പൊൻതളികപോൽ വെട്ടിതിളങ്ങും നിൻ വദനത്തിലെ ചന്ദനകുറിയിട്ട തിരുനെറ്റിയും

കടാക്ഷത്താൽ കോർത്തു വലിക്കും നിൻ നയനങ്ങളും..

ആപ്പിൾ പഴം പോൽ ചുവന്നുതുടുത്ത നിൻ പൂങ്കവിളും..

ഒരുഓറഞ്ചിനല്ലിപോൽ.വിങ്ങുന്ന നിൻ ചെറു ചുണ്ടുകളും..

നിതംബം മുട്ടിയുലയുന്ന

നിൻ കേശഭാരവും..

ഒരു മോഹിനീ ശിൽപം പോൽ കടഞ്ഞെടുത്ത നിന്നുടലുമെല്ലാം..

മായാ പ്രതിബിംബമായി തിളങ്ങിടുന്നുവെൻ മനോദർപ്പണത്തിൽ..

പ്രിയേ പലതും പറഞ്ഞും ചിരിച്ചും ഞാൻ നിന്നരികിലെത്തിയെങ്കിലും...

നീയെൻ മനം കവർന്നപോൽ നിൻ മനം കവരുവാനെനിക്കാവുന്നില്ലെന്നോമനേ..

പ്രിയേ നിനക്കെൻ സാമീപ്യമിഷ്ടമയില്ലെങ്കിൽ.. നിൻ മാനസത്തിലെൻ മുഖം വികൃതമാക്കിടാതെ..

കേവലമൊരു കൗമാര്യചാപല്യമായി മാത്രം കണ്ടീടണമിതെന്നോമനേ....

By

പ്രകാശ്


അങ്ങിനെ.. അന്ന് എഴുതികൂട്ടിയ ആ വെള്ളപേപ്പർ നാലായി മടക്കി.. കോമേഴ്‌സ് പുസ്തകകത്തിന്റെ നടുഭാഗത്തു ഒളിപ്പിച്ചുകൊണ്ട് ഞാൻ ഉറങ്ങാൻ കിടന്നു.. പുതപ്പ് തലയടക്കം മൂടികൊണ്ട്...

ഉറക്കത്തിനിടയിൽ.. ഒരു വിളി... എടാ.. എന്താടാ.. ഇങ്ങനെയൊരു ഉറക്കം..?

ഞാൻ പെട്ടെന്ന് പുതപ്പ് മാറ്റി... നോക്കുമ്പോൾ.. കട്ടിലിൽ റീജ... ഞാൻ ഞെട്ടി എഴുന്നേറ്റു.. ലൈറ്റ് ഓൺ ചെയ്യാൻ നോക്കി കറന്റ്‌ ഇല്ല . ടോർച്ചു തെളിയിച്ചു നോക്കി .. അവിടെ ശ്രീജ പോയിട്ട് അവളുടെ പൊടിപോലുമില്ല..

എല്ലാം ഒരു സ്വപ്നം മാത്രം.. സത്യം പറയാല്ലോ അന്ന് ഞാൻ ഉറങ്ങീട്ടില്ല..

പിറ്റേദിവസം ഞാൻ എഴുതിയ കവിത.. റീജക്ക് എങ്ങിനെ കൈമാറണം എന്ന ചിന്ത മാത്രം

പിറ്റേ ദിവസം ഞാൻ നേരത്തെ തന്നെ എഴുന്നേറ്റു.. വിസ്തരിച്ചു കുളിച്ചു.. ഒരു ചുളിവും വരാത്ത രീതിയിൽ ഉള്ള പാന്റ്സും ഷർട്ട്‌ ഇസ്തിരിയിട്ടു.. പതിവിലധികം പൌഡർ മുഖത്ത് വാരി പൂശി.. പത്തിലധികം തവണ മുടി പല ഷെയ്പ്പിലും ചീന്തിനോക്കി കുഴപ്പമില്ലാത്ത.. ഒരു സ്റ്റൈൽ കിട്ടി.

ചേച്ചി കാണാതെ അവളുടെ മുല്ലപ്പൂഗന്ധമുള്ള പെർഫ്യൂം.. കുപ്പി എന്റെ ഡ്രെസ്സിലേക്ക് കുടഞ്ഞുവിതറി..

വിശപ്പില്ല.. ഒരുതരം ആധി ബ്രേക്ഫാസ്റ്റു കൂടി കഴിക്കാതെ കോളേജിലേക്ക് ഇറങ്ങി.

കോളേജിൽ എത്തി..അവൾക്കായി കാത്തുനിന്നു.. അന്ന് റീജ വരാൻ ഒരല്പം വൈകി.. അതുകൊണ്ട് രാവിലെ പറ്റിയില്ല..

ഇന്റർവെൽ ആവാൻ കാത്തിരുന്നു.. ക്ലാസ്സിൽ ആരൊക്കയോ വരുന്നു.. ക്ലാസ്സ്‌ എടുക്കുന്നു പോകുന്നു.. ഞാൻ ഒന്നും ശ്രദ്ധിക്കാൻ നിന്നില്ല.. കോമേഴ്‌സ് പുസ്തത്തിനുള്ളിൽ അവൾക്കുള്ള പ്രണയംലേഖനം എന്ന കവിത.. എന്നോടൊപ്പം ഞെരിപിരി കൊള്ളുന്നു..

ഇന്റർവെൽ ആയി.. പല കുട്ടികളും പുറത്തിറങ്ങി.. അവൾ അവളുടെ ബെഞ്ചിൽ തന്നെയിരിക്കുന്നു.. ഞാൻ പതുക്കെ അവളുടെ അരികിൽ എത്തി.. അവൾ എനിക്ക് വേണ്ടി അല്പം നീങ്ങിയിരുന്നു.. അവളുടെ അരികുപറ്റിക്കൊണ്ട് ആ ബഞ്ചിൽ ഞാനും ഇരുന്നു. അന്നവളുടെ മുടിയിൽ ചൂടിയിരുന്നത് രണ്ടു ചെമ്പകപൂക്കൾ ആയിരുന്നു . അതിന്റെ മാസ്മരികഗന്ധം.. എന്നെ മറ്റേതോ ലോകത്തെത്തിച്ചു..

ഞാൻ അവിടെ ഇരുന്നതും.. അവൾ ചോദിച്ചു...

എന്താടാ.. നിനക്കിന്നൊരു വല്ലാത്ത മാറ്റം.. നല്ല മുല്ലപ്പൂമണം.. നിന്റ ഹെയർസ്റ്റൈൽ മാറ്റിയോ...

ഞാൻ ആകെ വിറയലിൽ ആയിരുന്നു.. അതിനൊന്നും മറുപടി കൊടുക്കാൻ പോയില്ല...

പിന്നെ തുടങ്ങി...

റീജ.. ഞാൻ ഒരു കവിത എഴുതി...

കവിതയോ..അതും നീയോ..?

എവിടെ കാണട്ടെ..

ഞാൻ പതുക്കെ നാലായി മടക്കിയ ആ പേപ്പർ പുറത്തെടുത്തു.. അവൾക്ക് നേരെ നീട്ടി.. അവൾ ഒന്ന് തുറന്നു നോക്കി.. ടൈറ്റിൽ പ്രണയലേഖനം അതു കണ്ടതും അവൾ വായപൊത്തിപിടിച്ചു ചിരിക്കാൻ തുടങ്ങി..

എന്താടാ.. ഇത് കവിതയോ അതോ ലവ്‌ലേറ്റെറോ..?

ഞാൻ ഒന്നും മിണ്ടാതെ ഒരു ചെറുപുഞ്ചിരിതൂകി.. അപ്പോഴേക്കും ബെൽ അടിച്ചു..

എന്തായാലും.. ഞാൻ വീട്ടിൽ പോയിട്ട് വായിക്കാം.. നാളെ പറയാട്ടോ.. എന്നു പറഞ്ഞുകൊണ്ട് അവൾ ഞാൻ കൊടുത്ത പേപ്പർ മടക്കി അവളുടെ പുസ്തപൊതിയുടെ ഉള്ളിലേക്ക് ഒളിപ്പിച്ചു...

അന്ന് രാത്രിയും എന്റെ ഉറക്കം പോയി... നാളെ അവൾ എന്ത് മറുപടി തരും.. എന്ന ചിന്തയിൽ .

പിറ്റേ ദിവസം വളരെ ഉത്കണ്ഠയോടെ അവൾക്കായി കാത്തുനിന്നു. പക്ഷെ ബെൽ അടിച്ചിട്ടും അവൾ എത്തിയില്ല...

എനിക്കാകെ വേവലാതിയായി.. ക്ലാസ്സ്‌ തുടങ്ങി ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ എന്നെ അന്വേഷിച്ചു മാഷ് എത്തി..

ജയപ്രകാശ് ഓഫീസ് റൂമിലേക്ക് വാ...

എന്റെ ടെൻഷൻ കൂടി.... എന്താ മാഷേ..?

വാ വന്നിട്ട് പറയാം..

മാഷോടൊപ്പം ഓഫീസ് റൂമിലെത്തി.. അവിടെ റീജ ഉണ്ടായിരുന്നു.. കൂടെ അവളുടെ അച്ഛനും ഏട്ടനും.. അച്ഛന്റെ കയ്യിൽ ഞാൻ റീജക്ക് കൊടുത്ത ആ കവിത നിവർത്തി പിടിച്ചിരിക്കുന്നു.. നല്ല ഉയരവും അതിനൊത്ത വണ്ണവും ഉള്ള ഒരു മീശക്കൊമ്പൻ ആയിരുന്നു അവളുടെ അച്ഛൻ..മൂക്കുപൊടി വലിച്ചിട്ടാണെന്ന് തോന്നുന്നു ആ നരച്ചമീശയിൽ മൂക്കിന് താഴെയായി ചെമ്പിച്ച നിറം..കണ്ണുകൾ ചുവന്നു തുടുത്തിരുന്നു.. അയാളൊരു റിട്ടയേർഡ് പോലീസുകാരനാണെന്ന കാര്യം പിന്നീടാണറിഞ്ഞത്..

റീജയുടെ ബൂക്കിനിടയിൽ വെച്ചിരുന്ന ആ കവിത എങ്ങിനെയോ അവളുടെ ഏട്ടന് കിട്ടുകയും അയാൾ അച്ഛനെ കാണിക്കുകയുമാണുണ്ടായതെന്ന് പിന്നീടൊരിക്കൽ റീജ പറഞ്ഞു.

ഞാൻ ഓഫീസിൽ എത്തിയതും എല്ലാവരും എന്നെ നോക്കി.. എന്നിട്ട് പ്രിസിപ്പൽ ആ കവിത ചൂണ്ടികൊണ്ട് എന്നോട് ചോദിച്ചു.. ഇത് താനാണോ റീജക്ക് കൊടുത്തത്..

എന്റെ വായിലെ വെള്ളം വറ്റി.. നെഞ്ചിടിക്കാൻ തുടങ്ങി...

വിക്കി വിക്കി കൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു...

അത്.. ഒരു.. കവിതയാണ് സർ

അപ്പോൾ അവളുടെ അച്ഛൻ എന്നെ തുറിച്ചുനോക്കി കൊണ്ട് ചോദിച്ചു..

ഇങ്ങനെ പെൺകുട്ടികളുടെ ശരീരംവർണിച്ചു കൊണ്ടുള്ള പ്രേമലേഖനമാണോടാ.. കവിത.. താനെവിടുത്തെ കവിയാടാ... കവിതയാണത്രെ...

എനിക്കെന്റെ തലകറങ്ങുന്നപോലെതോന്നി..

അയാൾ വീണ്ടും ഒച്ചവച്ചു..

ഇനിമേലാൽ നീ ഇവളോട് സംസാരിക്കാൻ വരികയോ.. എഴുത്തുകൊടുക്കുകയോ ചെയ്താൽ നിന്റെ വീട്ടിൽ എത്തും ഞാൻ.. എവിടെയാടാ നിന്റെ വീട്..

ഞാൻ.. കല്ലുവഴി..

പ്രിൻസിപ്പൽ പറഞ്ഞു.. ആ ശരി.. ഇനിമേലിൽ ആവർത്തിക്കരുത്.. ക്ലാസ്സിൽ പൊയ്ക്കോ..

ഞാൻ തലകുലുക്കി സമ്മതിച്ചു കൊണ്ട് തിരികെ ക്ലാസ്സിലേക്ക് നടന്നു.. പിന്നാലെ റീജയും വരുന്നുണ്ടായിരുന്നു.. ക്ലാസ്സിൽ എത്തി ഞാൻ തലകുനിച്ചുകൊണ്ടിരുന്നു.

അടുത്തിരുന്നിരുന്ന സജോ ചോദിച്ചു..

എന്താടാ എന്താ കാര്യം.. ഞാൻ ഒന്നും മിണ്ടാൻപോയില്ല.. ഇന്റർവെൽ വരെ കടിച്ചുപിടിച്ചിരുന്നു..

ഇന്റർവെൽ ബെൽ അടിച്ചപ്പോൾ എന്റെ ബുക്സ് എല്ലാം എടുത്തുപതുക്കെ തൊട്ടപ്പുറത്തുള്ള തേക്കിന്കാടിലൂടെ നടന്നു.. വേലി ചാടി റോഡിലെത്തി.. ചെറിയ ചാറ്റൽമഴയുണ്ടായിരുന്നു.. അതുമുഴുവൻ കൊണ്ടുകൊണ്ട് മംഗലാംകുന്ന് ജംഗ്ഷനിലേക്ക് വലിഞ്ഞുനടന്നു.. അടുത്ത ബസ് പിടിച്ചു വീട്ടിലെത്തി..

ഇന്നെന്താടാ നേരത്തെ..? അമ്മ ചോദിച്ചു.

ഒന്നൂല്ല്യ ഒരു തലവേദന.. എന്ന് പറഞ്ഞു ഞാൻ വേഗം മുറിയിലെത്തി ബെഡിൽ മലർന്നു കിടന്നു.. ആ കിടപ്പ് നാലുദിവസത്തോളം നീണ്ടുപോയി.. കാരണം ഭയങ്കര പനി..

പേടികൊണ്ടാണോ അതോ ചാറ്റൽ മഴകൊണ്ടിട്ടാണോ പനി പിടിച്ചത് എന്ന് ഇന്നും എനിക്കറിയില്ല...

പനിമാറി അഞ്ചാം ദിവസം വീണ്ടും കോളേജിലേക്ക്..

ബെഞ്ചിൽ ചെന്നിരുന്നതും റീജ അടുത്തുവന്നു.. പതുക്കെ ചോദിച്ചു..

എടാ.. നിനക്ക് വെഷമായോ..?

ഏട്ടൻ എന്റെ ബുക്ക്‌ നോക്കുമെന്ന് ഓർത്തില്ല.. അങ്ങിനെ പറ്റിപോയതാ...

എന്തായാലും കവിത സൂപ്പർ ട്ടോ.. ഇനിയും എഴുതണം..

ഉം ശരി.. അധികം സംസാരിക്കാൻ നിൽക്കണ്ട റിസ്ക് ആണ് എന്ന് പറഞ്ഞു കൊണ്ട് ഞാൻ വേഗം എഴുന്നേറ്റു പുറത്തേക്കിറങ്ങി... എന്റെ പ്രണയമോഹങ്ങൾ അന്നേ ഞാൻ കുഴിച്ചുമൂടിയിരുന്നു...

പിന്നീട് ഞാൻ അധികം അടുപ്പത്തിനൊന്നും പോയില്ല..

എങ്കിലും കലോത്സവത്തിന് നാടകത്തിലും മോണോആക്ടിലും എന്റെ പെർഫോമൻസ് കണ്ട്.. കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ മുൻനിരയിൽതന്നെ റീജ നിന്നിരുന്നു...

അങ്ങനെ പ്രത്യേക സംഭവവികാസങ്ങളൊന്നുമില്ലാതെ തന്നെ രണ്ടാംവർഷമവസാനം ആ കോളേജിനോട്‌ ഞാൻ വിടപറഞ്ഞു...

പിന്നീട് ഏതാണ്ട് 4വർഷത്തിന് ശേഷം വീണ്ടും ഞങ്ങൾ കണ്ടുമുട്ടി.

അന്ന് ഞാൻ കോയമ്പത്തൂരിൽ ജോലിചെയ്യുന്നകാലം.. ഒരു തിങ്കളാഴ്ച രാവിലെ.. പൊന്നാനിയിൽ നിന്നും കോയമ്പത്തൂർക്കുള്ള K. S. R. T. C.. ബസ് പിടിക്കാൻ മംഗലാം കുന്നെത്തി.. ഞാനും ബസും ഒരുമിച്ചാണ് എത്തിയത്.. വേഗം ഓടി ബസിന്റെ മുൻവാതിലിലൂടെ അകത്തുകയറി സീറ്റ് ഉണ്ടോ എന്ന് കണ്ണോടിച്ചു.. ഇല്ല..ജന്റ്സ് സീറ്റ്‌ എല്ലാം ഫുൾ..

ഇതിനിടയിൽ ഒരു വിളി..

എടാ പ്രകാശേ..

തിരിഞ്ഞുനോക്കുമ്പോൾ അവളാണ് റീജ.. മൂന്നു പേർ ഇരിക്കുന്ന... ലേഡീസ് സീറ്റിലാണ് അവൾ ഇരുന്നിരുന്നത്.. അടുത്ത് മറ്റേതോ ഒരു സ്ത്രീയും..

ഞാനും ചിരിച്ചു..

നീ എവിടെക്കാ..?

പാലക്കാട്‌.. ഇന്ന് ഒരു ട്രെയിനിങ് ഉണ്ട്..

ഇവിടെ ഇരുന്നെടാ എന്ന് പറഞ്ഞു..

അവൾ നടുവിലേക്ക് നീങ്ങി..

മടിച്ചുമടിച്ചു ഞാനും ആ സീറ്റിൽ ഇരുന്നു...

നീ എവിടെക്കാടാ...?

ഞാൻ എന്റെ ജോലി കാര്യങ്ങൾ പറഞ്ഞു..

അവളുടെ വിവാഹം കഴിഞ്ഞകാര്യവും.. ടീച്ചർ ആയി ജോലികിട്ടിയ കാര്യവും മറ്റൊരു സുഹൃത്തുവഴി ഞാൻ മുൻപേ അറിഞ്ഞിരുന്നു..

അവൾ പറഞ്ഞു

എടാ എന്റെ അടുത്ത് നിന്റെ അഡ്രസ് ഉണ്ടായിരുന്നില്ല അതോണ്ടാണ് ഇൻവിറ്റേഷൻ അയക്കാഞ്ഞേ.. രണ്ടുമാസം മുൻപ് അതും നടന്നു..

ആ ഞാൻ അറിഞ്ഞു..

അതൊക്കെ പോട്ടെ.. ഏതായാലും നിന്റെ വിവാഹം കഴിഞ്ഞു.. നിനക്ക് എക്സ്പീരിയൻസ് ആയി.. അപ്പൊ വിവാഹത്തിനു വേണ്ടി കാത്തിരിക്കുന്ന ഞങ്ങൾ ജൂനിയർസിന്.. എന്ത് ഉപദേശമാണ് നിനക്ക് നൽകാനുള്ളത്..?

അത് കേട്ടപ്പോൾ.. അവൾ തലയൊന്ന് താഴ്ത്തി.. പതിയെ പുഞ്ചിരിതൂകികൊണ്ട് പറഞ്ഞു..

എന്ത് ഉപദേശമാടാ.. ഞാൻ തരിക...

വിവാഹം അതൊരു പ്രഹസനമാണെടാ...

വീട്ടുകാരുടെ ഉത്തരവാദിത്തവും ചുമതലയും തീർക്കാൻ വേണ്ടി നമ്മൾ.. വെറുതെ എല്ലാത്തിനും തലകുലുക്കി കൊടുക്കുന്നു....

അപ്പോഴേക്കും ബസ് കോങ്ങാട് എത്തി.. കുറെ സ്ത്രീകൾ കയറി.. തിരക്ക് കൂടി.. ലേഡീസ് സീറ്റിൽ നിന്നും എനിക്ക് എഴുന്നേൽക്കേണ്ടിവന്നു.. അവൾ എന്താണ് ഉദ്ദേശിച്ചത്, പറഞ്ഞത് എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല..

പാലക്കാട്‌ എത്തിയപ്പോൾ പിന്നെ കാണാം എന്ന് പറഞ്ഞുകൊണ്ട് അവൾ ഇറങ്ങിപോയി...

...

അതിനു ശേഷം അവളെ കാണുന്നത് അന്ന് ആ മണ്ണൂർ സ്കൂളിൽ വെച്ചായിരുന്നു..

അതെ

അന്ന് ആ ബസിലെ കൂടിക്കാഴ്ചക്ക് ശേഷം ഏതാണ്ട് 6വർഷങ്ങൾക്ക് ശേഷമാണ് റീജയെ ഞാൻ അവിടെ വെച്ച്..മണ്ണൂർ സ്കൂളിലെ H.M.ന്റെ ഓഫീസിൽ വെച്ച് കണ്ടുമുട്ടുന്നത്..

പക്ഷെ എന്നെ കണ്ടപ്പോൾ എന്തിനാണ് അവൾ മുഖം തിരിച്ചത്... എന്നെ മറക്കാൻ വഴിയില്ല..അവളുടെ മുഖത്ത് ഒരു വിഷാദഭാവം ഉണ്ടായിരുന്നെങ്കിലും അന്ന് കണ്ടതിനേക്കാൾ.. സൗന്ദര്യം ഒന്നുകൂടിയപോലെ..

കൂടെയുള്ള മാഷ് അല്പം നീണ്ടു മെലിഞ്ഞിട്ടാണ്.. അയാളുടെ പ്ലെയിൻ കണ്ണടയും താടി മീശയും അയാൾക്ക് ഒരു ഒരു..ബുദ്ധിജീവി ലുക്ക്‌ നൽകിയിരുന്നു.. എന്തോ സീരിയസ് വിഷയമുണ്ട് എന്ന് അവിടുത്തെ സാഹചര്യം കണ്ടപ്പോൾ.. ഞാൻ മനസ്സിലാക്കി..

ഞങ്ങൾ എത്തിയപ്പോൾ H. M. വേഗം ആ ടോപ്പിക്ക് നിർത്തി.. കുട്ടികളുടെ അഡ്മിഷൻ കാര്യങ്ങൾ പൂർത്തിയാക്കി.. ഞങ്ങളെ വേഗം ഒഴിവാക്കാൻ ധൃതി പിടിക്കുന്ന പോലെ.. എല്ലാം കഴിഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോൾ ഞാൻ അവളെ ഒന്നുകൂടി നോക്കി.. അപ്പോൾ അവൾ പാതിവിരിഞ്ഞ ഒരു ചിരി നൽകി വീണ്ടും മുഖം തിരിച്ചു..

പെങ്ങളെയും മക്കളെയും കൂട്ടി തിരികെ നഗരിപുറത്തേക്കു ബൈക്കിൽ വരുമ്പോൾ എന്റെ ചിന്ത മുഴുവനും റീജയെ കുറിച്ചായിരുന്നു... എന്തായിരിക്കും അവളുടെ ഇഷ്യൂ.. അവളെയും ആ മാഷിനെയും.. H. M..

എന്തോ ചോദ്യം ചെയ്യുകയും വിശദീകരണം ചോദിക്കുകയുമായിരിക്കണം..

പെങ്ങളുടെ വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു.. എന്റെ ചിന്തയിൽ നിന്നും അവൾ മായുന്നില്ല... എനിക്കതറിയണം.. തിരികെ സ്കൂളിലേക്ക് തന്നെ പോകാം എന്ന് തീരുമാനിച്ചു..

മൂന്ന് മണി ആയപ്പോൾ

പെങ്ങളോട് യാത്ര പറഞ്ഞു.. . ചായ കുടിച്ചിട്ട് പോകാമെടാ.. എന്നായി...

വേറെ ഒരു കസ്‌റ്റമറെ കാണാനുണ്ട്.. അത്യാവശ്യമാണെന്ന് പറഞ്ഞു ഞാൻ തിരികെ വീണ്ടും മണ്ണൂരിലെ ആ സ്കൂളിന് മുൻപിലുള്ള.. ബസ് വെയ്റ്റിങ് ഷെഡിൽ അവൾക്കായി കാത്തു നിന്നു..

ഏതാണ്ട് 4മണി ആയി... കുട്ടികൾ കൂട്ടത്തോടെ പടിയിറങ്ങി.. അല്പസമയം കഴിഞ്ഞപ്പോൾ അവളോടൊപ്പംനേരത്തെ കണ്ട ആ മാഷ്.

ഒരു ബജാജ് സ്കൂട്ടറിൽവരുന്നു.. സ്കൂളിന്റെ ഗേറ്റ് കഴിഞ്ഞു ഇടതു വശം അല്പം മുന്നോട്ടു മാറി അയാൾ വണ്ടി നിർത്തി..

അതിനു ശേഷം അവളും വരുന്നു ഒരു വെള്ളനിറമുള്ള സ്കൂട്ടിയിൽ..

അവൾ അയാളുടെ വണ്ടിക്കരികിൽ സ്കൂട്ടി നിർത്തി.. അൽപനേരം അവർ എന്തൊക്കെയോ സംസാരിച്ചു..

അതിനു ശേഷം രണ്ടുപേരും രണ്ടു വശത്തേക്ക് വണ്ടിയോടിച്ചു പോയി..

ഞാനും ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു റീജക്കു പിന്നാലെ...

എന്ത് വേഗതയിലാണ് അവൾ വണ്ടി ഓടിച്ചിരുന്നതെന്നോ.. അവളുടെ ഒപ്പമെത്താൻ ഞാൻ വളരെ പാടുപെട്ടു.. പാത്തിരിപ്പാല ജംഗ്ഷനിൽ എത്തി.. അവിടെ വഴിയോരത്തു പച്ചക്കറി കച്ചവടക്കാരെ കണ്ടപ്പോൾ.. അവൾ വണ്ടിനിർത്തി.. അവളുടെ വണ്ടിയോട് ചേർന്നു ഞാനും..

റീജാ...

എന്റെ വിളികേട്ടതും അവൾ തിരിഞ്ഞുനോക്കി.. ഒരു ആശ്ചര്യം അവളുടെ മുഖത്ത് തെളിഞ്ഞു..

എടാ.. അപ്പൊ നീ പോയില്ലായിരുന്നോ..?

ആ പോയി.. പിന്നേം തിരിച്ചുവന്നു... അപ്പൊ നീ എന്നെ അറിയാഞ്ഞിട്ടല്ലാല്ലേ.. മിണ്ടാതിരുന്നത്..?

അത് കേട്ടതും അവൾ ഒന്ന് ചിരിച്ചു..

ഹ.. ഹ.. ഹാ

നിന്നെ ഒക്കെ മറക്കാൻ പറ്റുമോടാ..

എനിക്ക് ആദ്യമായി പ്രണയലേഖനം തന്നവനല്ലേ നീ..?

അതാണ് നിന്റെ ചേച്ചി അല്ലെ.. എന്താ ഈ സ്കൂളിൽ ചേർത്തത്..നിന്റെ ഒരേ മുഖച്ഛായ ട്ടോ.. കുട്ടികളെ ഇനി ഞാൻ ശ്രദ്ധിച്ചോളാം..

അല്ല.. നീ എന്തിനാ തിരിച്ചു വന്നത്..?

ചുമ്മാ.. നിന്റെ വിശേഷം അറിയാൻ..

അതെയോ.. നല്ല വിശേഷം ട്ടോ പറയാം..

നീ നിൽക്ക് ഞാൻ കുറച്ചു പച്ചക്കറി വാങ്ങട്ടെ..

അവൾ ഉള്ളി തക്കാളി തുടങ്ങി എന്തൊക്കെയോ വാങ്ങികൂട്ടി.. അതിനു ശേഷം വണ്ടിക്കരികിൽഎത്തി..

എന്നിട്ട് എന്നെ നോക്കി ഒന്ന് ചിരിതൂകി.. എന്നിട്ട് പറഞ്ഞു..

ഏതായാലും നീ എന്റെ വിശേഷങ്ങൾ അറിയാൻ വന്നതല്ലേ.. വാടാ വീട്ടിലോട്ട് പോകാം.. വിശദമായി സംസാരിക്കാം.. എന്ന് പറഞ്ഞു അവൾ സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു..

എന്തായാലും വിശേഷങ്ങൾ അറിയണം എന്ന ആ ഒറ്റ ഒരു ആഗ്രഹം കൊണ്ടുമാത്രം അവളുടെ വണ്ടിയെ ഞാൻ പിന്തുടർന്നു.. അവളുടെ വീട്ടിലേക്ക്...

അവിടെനിന്നും ഏതാണ്ട് 15 മിനുട്ടോളം.. അവളുടെ സ്കൂട്ടിക്കു പിന്നാലെ.. എന്നെ കൊണ്ട് പറ്റാവുന്നതിലും അപ്പുറം.അന്ന്.. ആദ്യമായി എന്റെ ബൈക്കിന്റെ ആക്‌സിലേറ്റർ കൂട്ടികൊണ്ടിരുന്നു...

കാരണം എനിക്ക്

അവളുടെ വീട്ടിലേക്കുള്ള വഴിയറിയില്ല.. അവൾ എന്റെ കണ്മുൻപിൽ നിന്നും മിസ്സ്‌ ആയാൽ എന്ത് ചെയ്യും.. അവളുടെ ഫോൺ നമ്പർ കൂടി എന്റെ കയ്യിലില്ല... അങ്ങിനെ... ഓടി.. ഓടി.മങ്കരകഴിഞ്ഞു.. തേനുർ പോസ്റ്റ്‌ ഓഫീസിനു മുൻപേയുള്ള.. ഒരു സ്ഥലത്തു എത്തി.. അവിടെ നിന്നും..ഇടത്തോട്ട് ഒരു ചെറിയ.. കോൺക്രീറ്റ് റോഡ് ഉണ്ട്.. ഭാഗ്യം അവൾ അവിടെ വണ്ടി സ്റ്റോപ്പ്‌ ചെയ്തു എനിക്ക് വേണ്ടി കാത്തുനിൽക്കുന്നുണ്ടായിരുന്നു..

ഞാൻ അടുത്തെത്തിയതും അവൾ വീണ്ടും കുതിക്കാൻ തുടങ്ങി.. ഏതാണ്ട്.. 300 മീറ്റർ.. പോയിക്കാണും.. പാടത്തിന് ഓരത്തിനടുത്തായി.. ഒരു ചെറിയ apartment..ഒരു ചെറിയ ഫ്ലാറ്റ് എന്നും പറയാം S. J. Apartment അതായിരുന്നു.. പേര്..ഗേറ്റ് തുറന്നു കിടന്നിരുന്നു. പാർക്കിങ് ഷെഡിൽ അവൾ വണ്ടി നിർത്തി.. പിന്നാലെ എത്തിയ... ഞാൻ അവളുടെ സ്കൂട്ടിക്കരികിൽ.. എന്റെ ബൈക്കും നിർത്തി..

വാടാ മുകളിലാണ്.. എന്ന് പറഞ്ഞു അവൾ. ഫസ്റ്റ്ഫ്ലോറിലേക്ക്.. ഞാനും പിന്നാലെ.. അങ്ങനെ പൂട്ടിക്കിടന്ന.. ആ 11 എന്ന് മാർക്ക്‌ ചെയ്തിരുന്ന ഡോർ അവൾ ബാഗിൽ നിന്നും താക്കോൽ എടുത്തു തുറന്നു... അവളോടൊപ്പം ഞാനും ഉള്ളിലേക്ക്.. ചെറിയ ഒരു ഹാൾ..മഞ്ഞനിറമുള്ള വെൽവെറ്റ് തുണിയിൽ അലങ്കരിച്ച ദിവാൻ കോട്ട്.. അതിനടുത്തായി അതെ നിറത്തിലുള്ള കൈപ്പിടിയുള്ള.. രണ്ടു ക്യൂഷൻ കസേരകളും..

എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട്.അവൾ പറഞ്ഞു..

ഇരിക്കെടാ.. ഞാൻ ഒന്ന് ഡ്രസ്സ്‌ മാറട്ടെ.. എന്നിട്ട് ഒരു ചായയിടാം..

അവൾ ഹാളിനോടടുത്തുള്ള ഒരു റൂമിലേക്ക് കയറി കതകു ചാരി... ഡ്രസ്സ്‌ മാറാൻ വേണ്ടി...

എങ്കിലും കതകു വലിച്ചടക്കുകയോ.. ഉള്ളിലെ താഴിടുകയോ ചെയ്തില്ല.. അവളുടെ മക്കളോ.. ഭർത്താവോ വീട്ടിൽ.. ഉണ്ടാവും എന്ന് കരുതിയാണ് ഞാൻ..അന്ന് അവളോടൊപ്പം പോയത്.. വെറുതെ വിശേഷം അറിയാൻ വേണ്ടിമാത്രം..

പക്ഷെ അവിടെ ആരുമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല.. എന്തിന്.. ഷോ കേസിലോ.. ചുമരിലോ.. അവരുടെ ഒരു ഫോട്ടോ പോലും കാണുന്നില്ല.. എന്തോ ഞാൻ ആകെ ഒറ്റപെട്ടുപോയപോലെ.. മുഴുവനായും അടക്കാത്ത അവളുടെ മുറിയിൽ നിന്നും.. വളയുടെയും പാദസരത്തിന്റെയും..ആ കിലുക്കം ഞാൻ കേട്ടു.. ഡ്രസ്സ്‌ മാറുമ്പോൾ ഉണ്ടായതാവാം..

ഞാൻ ആകെ അസ്വസ്ഥനായി.. ഇരിക്കുകയാണ്.. അവൾ ആ T. V. ഒന്ന്..ഓൺ ചെയ്തു ഡ്രസ്സ്‌ മാറാൻ പോയിയുരുന്നെങ്കിൽ അതെങ്കിലും.. കണ്ടിരിക്കാമായിരുന്നു... ഒറ്റക്ക്... ഒരു പെണ്ണിന്റെ താമസസ്ഥലത്തു ഞാൻ വന്നു പെട്ടു.. ആകെ കൂടി.. ഒരു പരവേശം എന്ന് പറയാലോ.. അടുത്ത റൂമിലെ .. ഏതെങ്കിലും സദാചാരക്കാർ വന്നു എന്താടാ ഏതാടാ.. എന്ന് ചോദിച്ചാൽ ഞാൻ എന്ത് മറുപടി പറയും.. എനിക്കാണെങ്കിൽ വീട്ടുകാർ പെണ്ണുകണ്ടുപിടിക്കുന്ന തിരക്കിൽ... ഇവൾ.. റീജ എന്താ.. ഇങ്ങനെ ഒക്കെ എന്നൊക്കെ ആലോചിച്ചു തല പെരുത്തുപോകുന്ന നിമിഷങ്ങൾ..

അങ്ങനെ ഇരിക്കുമ്പോൾ അവൾ സാരി മാറി.. ചുവപ്പിൽ കറുത്ത വട്ടമുള്ള.. മനോഹരമായ ഒരു മാക്സി ധരിച്ചു കൊണ്ട് ഡോർ തുറന്നു പുറത്തുവന്നു... ആ ചുവന്നനിറത്തിലുള്ള മാക്സി അവളെ ഒന്നുകൂടി മനോഹരി ആക്കിയോ എന്ന് എനിക്കു തോന്നിപ്പോയി...

എടാ.. നിനക്ക് ബോറടിച്ചോ..?

ഞാൻ അവളെ ഒന്ന് നോക്കി.. എന്ത് പറയണം എന്നറിയുന്നില്ല.. എങ്കിലും ചോദിച്ചു..

റീജ.. നീ.. എന്താ ഒറ്റക്ക്.. മക്കൾ എവിടെ... ഹസ്ബൻഡ്.. എവിടെ....?

അത് കേട്ടതും അവൾ ഒന്നുറക്കെ ചിരിച്ചു..

ഹ.. ഹ.. ഹാ..

ആരും ഇല്ലെടാ ഞാൻ ഒറ്റക്കാ.... എന്ന് പറഞ്ഞുകൊണ്ട് ഒരരികിൽ കിടന്നിരുന്ന ടീപ്പോയ്..എന്റെ മുന്നിലേക്ക് വലിച്ചിട്ടു...

നീ ഇരിക്ക്.. ഞാൻ ചായയിട്ട് വരാം..എന്ന് പറഞ്ഞു.. അവൾ കിച്ചണിലേക്ക് പോയി..

ഞാൻ ആകെ കൺഫ്യൂസ്ഡ് ആയി എന്ന് പറയാലോ..

ഏതാണ്ട് 6 വർഷം മുൻപ് വിവാഹിത ആയ ഇവൾക്ക് രണ്ടോമൂന്നോ കുട്ടികൾ ഉണ്ടാവേണ്ട സമയം കഴിഞ്ഞു..

എന്നിട്ടും ആരും ഇല്ല എന്നോ... അങ്ങനെ

ഓരോന്നാലോചിച്ചിരുക്കുമ്പോൾ.. അവൾ രണ്ടു കപ്പിൽ ചായയുമായി വന്നു.. .. അത് ടീപ്പോയിൽ വച്ചു.. പിന്നെ വീണ്ടും പോയി ഒരു വലിയ പ്ലേറ്റ് ചക്കച്ചുള ചിപ്സ് കൊണ്ട് വന്നു.. മറ്റൊരു ചെയർ എന്റെ ടീപ്പോയിക്കടുത്തേക്ക് വലിച്ചിട്ടു.. എന്നിട്ട് എന്റെ മുഖത്തേക്ക് കുറച്ചു നേരം നോക്കിയിരുന്നു.. എന്നിട്ട് ചോദിച്ചു.. എടാ നിന്റെ കല്യാണം കഴിഞ്ഞോ..?

അവളുടെ വിശേഷം അറിയാൻ അവിടെ എത്തിയ ഞാൻ....

എന്റെ വിശേഷം അറിയാൻ അവളും.. വല്ലാത്ത ഒരു അവസ്ഥ...

ഞാൻ പറഞ്ഞു.

ഒന്നും ശരിയായില്ല റീജ..

അതെന്താടാ... ഒരു പെണ്ണിനേയും നിനക്കിഷ്ടപ്പെടുന്നില്ലേ..അതോ ഒരു പെണ്ണിനും നിന്നെ ഇഷ്ടപ്പെടാഞ്ഞിട്ടോ.. ഹ ഹ.. എന്ന് വീണ്ടും ചിരി

ഞാൻ തുടങ്ങി.

അതല്ല റീജ.. വീട്ടുകാർ എന്റെ ജാതകകെട്ടുമായി നടക്കുകയാണ്.. ജാതകം ശരി ആണെങ്കിൽ മാത്രം പെണ്ണ് കാണാൻ പോയാൽ മതിയെന്നാണ് അവരുടെ അഭിപ്രായം...

കുറെ ജാതകം നോക്കി.. എന്റെ ജാതകത്തിൽ എന്തോ കുഴപ്പം ഉണ്ടത്രേ.. ഒന്നും ശരിയായില്ല...

ഒരോരോ പെൺകുട്ടികളെ മാറിമാറി കണ്ടുകൊണ്ട് അതിൽ ഇഷ്ടപെട്ടതിനെ സെലക്ട്‌ ചെയ്യാം എന്ന എന്റെ സ്വപ്നം.. അതും നടന്നില്ല..

ആ കാലത്തു ആരെയെങ്കിലും പ്രണയിച്ചു കൊതിതീർന്നിരുന്നെങ്കിൽ അതോർത്തെങ്കിലും സമാധാനിക്കാമായിരുന്നു.. അതും ഉണ്ടായില്ല... പെണ്ണ്കണ്ടുനടക്കാനുള്ള യോഗവും ഇല്ല.. വല്ലാത്ത കഷ്ടം തന്നെ എന്റെ കാര്യം റീജ..

ഇത് കേട്ടതും അവളൊന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.. എന്താ പ്പോ നിന്നോട് പറയാ..എല്ലാറ്റിനും യോഗം വേണമെടാ..

എന്നിട്ട് ചോദിച്ചു.. എടാ അന്ന് നീ എന്നെ ശരിക്കും പ്രണയിച്ചിരുന്നോ...?

ആ ചോദ്യം കേട്ടതും ഞാനാകെ വല്ലാതായി.. ഒരു വിവാഹിത... ഒരു അവിവാഹിതനോട് ഇങ്ങനെയൊക്കെ ചോദിച്ചാൽ എന്തുത്തരം പറയും...

അവൾ എന്റെ കണ്ണുകളിലേക്ക്തന്നെ നോക്കികൊണ്ടിരിക്കുന്നു..ഒരു ചെറുമന്ദഹാസത്തോടെ...

ഞാൻ എങ്ങിനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.. ആ റീജ എനിക്കന്ന് അങ്ങിനെ തോന്നിയിരുന്നു.. ആദ്യമായി തോന്നിയ പ്രണയം നിന്നോടായിരുന്നു..അതിനു ശേഷം ഇന്നുവരെയും മറ്റാരോടും അങ്ങനെ തോന്നിയിട്ടുമില്ല..

അവൾ വീണ്ടും പൊട്ടിച്ചിരിച്ചു... എന്നിട്ട് കൈ നീട്ടി എന്റെ വലതു കാൽമുട്ടിൽ അമർത്തിഞെരിച്ചു കൊണ്ട് പറഞ്ഞു...

എടാ.. അന്ന് നീ അല്പം കൂടി ധൈര്യം കാണിച്ചിരുന്നുവെങ്കിൽ നമുക്ക് ആ പ്രണയം ഡെവലപ്പ് ചെയ്യാമായിരുന്നു... അങ്ങനെയെങ്കിൽ.. ഒരു പക്ഷെ.. ഇന്ന് നമ്മൾ ഒരുമിച്ചു ജീവിക്കുന്നുണ്ടാകാം... ഉം.. ഇനിപ്പോ അതൊക്കെ പറഞ്ഞിട്ടെന്താ ല്ലേ..

അവൾ പതുക്കെ എന്റെ കാൽമുട്ടിൽനിന്നും അവളുടെ കൈ പിൻവലിച്ചു...

സത്യം പറഞ്ഞാൽ അവളുടെ ഈ സംസാരം എന്നെ ഒന്നുകൂടി തളർത്തുന്നപോലെ തോന്നി..

ഉം നീ ചായ കുടിക്കെടാ...

ഞാൻ ചായ ഒരു കവിൾഇറക്കിയതിന് ശേഷം ചോദിച്ചു... അല്ല നിന്റെ ഹസ്ബൻഡ് എവിടെ...? അന്ന് ചോദിക്കാൻ വിട്ടുപോയി.. എവിടെയാണ് അയാൾക്ക് ജോലി..?

അവൾ ഒരുചിരിയോടെ പറഞ്ഞു.. ജോലി.. ആളൊരു CRPF.. ഉദ്യോഗസ്ഥൻ ആണ്.. പക്ഷെ ഇപ്പൊ എന്റെ കൂടെ ഇല്ല... ഒരു വർഷം തികയുന്നതിന് മുൻപേ ഞങ്ങൾ പിരിഞ്ഞു...

അത് കേട്ടതും ഞാൻ ചായ കപ്പ് താഴെവച്ചു..

പിരിയേ.... എന്താ റീജ...?

അതേടാ ഡൈവേഴ്സ് ആയെന്ന്... ഒന്നിച്ചു മുന്നോട്ടു പോകാൻ പറ്റില്ല എന്ന് മനസ്സിലായി അത് കൊണ്ട് ഞാൻ അങ്ങനെ ഒരു തീരുമാനത്തിൽ എത്തി..

എന്താ കാര്യം.. അത്രക്ക് വിഷയം..?

അതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ലെടാ... നീ കുഞ്ഞുകുട്ടിയല്ലേ ല്l എന്ന് പറഞ്ഞു അവൾ വീണ്ടും ഹാ ഹാ ഹാ.. എന്ന് ചിരിച്ചു..

എന്നിട്ട് തുടർന്നു..

എന്റെ അച്ചനും ഏട്ടനും പോലും മനസ്സിലാകില്ല.. അല്ലെങ്കിൽ അവരെ മനസിലാക്കിപ്പിച്ചു കൊടുക്കാൻ എനിക്ക് ആവില്ല എന്നും പറയാം...

അത് കൊണ്ട് ഡൈവേഴ്‌സ് ചെയ്തത് എന്റെ അഹങ്കാരം കൊണ്ടാണ് എന്ന് അവർ വിശ്വസിക്കുന്നു അതിന്റെ പേരിൽ ഇപ്പോഴും കുറ്റപ്പെടുത്തുന്നു.. ഞാൻ തിരുത്താനൊന്നും പോയില്ല... അമ്മ ഉണ്ടായിരുന്നു എങ്കിൽ.. അമ്മയോട് എല്ലാം പറയാമായിരുന്നു..

വിവാഹം കഴിഞ്ഞു 6മാസത്തിനുള്ളിൽ അമ്മ മരിച്ചു.. ഒരു ചെറിയ നെഞ്ച് വേദന.. ഹോസ്പിറ്റലിൽ എത്തുന്നതിന് മുൻപേ യാത്രയായി.. അവസാനമായി എനിക്കൊന്ന് കാണാൻ കൂടി കഴിഞില്ല.. അവൾ വിതുമ്പാൻ തുടങ്ങി...

എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാതെ.. ഞാൻ.. ഇരുന്നു.

അൽപനേരം കഴിഞ്ഞു പറഞ്ഞു.. ഞാൻ ഒന്നും അറിഞ്ഞില്ല റീജ...

നീ എന്നോട് പറയൂ.. സത്യത്തിൽ എന്തായിരുന്നു നിങ്ങൾക്കിടയിൽ ഇത്ര സീരിയസ് ഇഷ്യൂ ഉണ്ടായത്...

അവൾ ഒന്നാലോചിച്ചു.. പിന്നെ തുടങ്ങി..

പറയാൻകുറച്ചു മടിയുണ്ടെടാ എങ്കിലും നിന്നോട് ഞാൻ പറയാം..

ഞാൻ ആകാംക്ഷയോടെ അവളുടെ വിഷയം അറിയാൻ വേണ്ടി കാത്തിരുന്നു..

അവൾ തുടങ്ങി..

സതീഷ് അതാണയാളുടെ പേര്. പാലക്കാട്‌ ചിറ്റൂർകാരൻ. കാണാൻ സുമുഖനും ആരോഗ്യവാനും. ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ടില്ല. എങ്കിലും ജോലിയും ജാതകപൊരുത്തവും ഒതുങ്ങിയ കുടുംബവും എല്ലാം കണക്കിലെടുത്താണ് വീട്ടുകാർ വിവാഹം ഉറപ്പിച്ചത്. അധികം ആരോടും ഇടപഴകാത്ത ഒരു പ്രകൃതമായിരുന്നു.. അയാളുടേത്.. അച്ഛനും അമ്മയും ഏതാണ്ടൊക്കെ അങ്ങനെ തന്നെയായിരുന്നു..

ലീവ് അധികം ഇല്ല എന്ന് പറഞ്ഞു. ഒരാഴ്ചകഴിഞ്ഞപ്പോൾ തന്നെ തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ ജോലിസ്ഥലത്തേക്ക് പോകാനൊരുങ്ങി..ഒരു മാസം..ഒപ്പം നിൽക്കാം എന്ന് പറഞ്ഞു കൂടെ എന്നെയും കൂട്ടി.

വിവാഹം കഴിഞ്ഞ ആ ആദ്യദിവസങ്ങളിൽ അയാളുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നിയിരുന്നു.. എങ്കിലും എന്താണെന്ന് എനിക്കും മനസ്സിലാകുന്നില്ല... ജീവിതം എന്ത് എങ്ങിനെ എന്ന് ഒരു എത്തുംപിടിയുമില്ലല്ലോ.. ഇങ്ങനെയൊക്കെ ആകും എല്ലാവരുടെയും കാര്യം എന്ന ചിന്തയിൽ ഞാനും ഇരുന്നു.

അവിടെ ചെന്നു പതിവ്കാര്യങ്ങൾ ആവർത്തിച്ചു..

അത് പറയുമ്പോൾ അവൾ ഒന്ന് തല കുനിച്ചു.. കുറച്ചുനേരം മൗനം...

ഞാൻ ചോദിച്ചു.. എന്താ..?

അതിപ്പോ എന്താ പറയാ......ഒരു ഹിംസമൃഗത്തിന്റെ കയ്യിൽ അകപ്പെട്ടുപോയ പേടമാനിന്റെ അവസ്ഥ... അയാൾക്ക് വെറുതെ എന്നെ ഇങ്ങനെ നോക്കിയിരിക്കണം.. പകലായാലും രാത്രിയായാലും.നല്ല വെളിച്ചത്തിൽ..അതിനായി ഞാൻ ഇരുന്നും നിന്നും കൊടുക്കണം.. ഒരു സിഗരറ്റും വലിച്ചുകൊണ്ട് അയാൾ ആകെമൊത്തം നോക്കികാണും..

എന്താ ഇങ്ങനെയൊക്കെ എന്ന് ചോദിച്ചപ്പോൾ.. എല്ലാവരും ഇങ്ങനെയൊക്കെതന്നെ...എന്നാണയാൾ പറഞ്ഞത്..എല്ലാ ആസ്വാദനവും കഴിഞ്ഞാൽ പിന്നെ

പേപ്പട്ടിയെ പോലെ തലങ്ങും വിലങ്ങും.. ഒരു ലക്ഷ്യവുമില്ലാത്ത ഒരാക്രമണം...

ഒരു മാസം എങ്ങിനെയൊക്കെയോ അവിടെ കടിച്ചുപിടിച്ചുനിന്നു..

സ്കൂൾതുറക്കാറായപ്പോൾ ഞാൻ വീട്ടിലേക്ക് തിരിച്ചു.. പിന്നീട് 4മാസങ്ങൾക്ക് ശേഷമാണ്.. അയാൾ ലീവിൽ വരുന്നത്.. ഏതാണ്ട് 10 ദിവസത്തോളം വീട്ടിൽ..

ആ ദിവസങ്ങളിൽ ആക്രമണം ഒന്നു കൂടി ഭീകരമായി... ശരീരത്തിൽ നഖവും പല്ലും കൊണ്ട് മുറിവുണ്ടാക്കുന്നതുവരെയെത്തി അയാളുടെ ആസ്വാദനം.. ഞാൻ കരഞ്ഞുനിലവിളിച്ചു..അയാൾക്കിതെല്ലാം ഒരു രസം എന്റെ വേദന നന്നായി ആസ്വദിക്കുന്നപോലെ ഒരു ചിരിയും .. ..

ആരോട് പറയണം എന്ത് പറയണം.. എന്നറിയാതെ ഞാൻ ഒറ്റക്കിരുന്നു തേങ്ങി...

അയാളുടെ

ലീവ്കഴിഞ്ഞു ഒന്ന്പോയി കിട്ടാൻ വേണ്ടി ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല..

പിന്നീട് അയാൾ വരുന്നത് എന്റെ അമ്മ മരണപ്പെട്ടതിന്റെ ഭാഗമായാണ്..

വീട്ടിലെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു മനസ്സില്ലാമനസ്സോടെ അയാളോടൊപ്പം അയാളുടെ വീട്ടിൽ എത്തി..

പക്ഷെ ഇത്തവണ എനിക്ക് കുറച്ചുകൂടി കൂടുതൽ അനുഭവിക്കേണ്ടിവന്നു..

അത് പറയുമ്പോൾ അവളുടെ കണ്ണിൽ നിന്നും നീരുറവകൾ ഒഴുകിയിറങ്ങി.. അവൾ എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു..

എടാ.. എന്റെ ശരീരത്തിൽ മറുകായോ ചുണങ്ങായോ ഒരു പാടുമില്ല.. പക്ഷെ ഇപ്പോൾ പലഭാഗത്തും ഒട്ടനേകം പാടുകൾ ഉണ്ട്... മറ്റാരെയും കാണിക്കാൻ പറ്റാത്തിടത്താണെല്ലാം.. എല്ലാം അയാൾ സമ്മാനിച്ചതാണ്...

അന്ന് അയാളുടെ പ്രയോഗം സിഗരറ്റ്കുറ്റികൊണ്ടായിരുന്നു.. കുത്തി പൊള്ളിച്ചു പല ഭാഗത്തും.. എന്റെ നിലവിളി അയാൾക്കൊരു നിർവൃതിപോലെ...

അതു കഴിഞ്ഞു മദം പൊട്ടിയ ആനയെ പോലെ ആ വേദനയിലും എന്നെ..എന്തെല്ലാമോ..

ഞാൻ

വേദനകൊണ്ട് പുളഞ്ഞു.ജീവൻ പോകുന്ന അവസ്ഥ ...

അയാളുടെ ആസ്വാദനം കഴിഞ്ഞു മയക്കുവെടി കൊണ്ട മദയാനയെ പോലെ അയാൾ മയങ്ങിയുറങ്ങി... എന്റെ ചെവിപൊട്ടുന്ന ശബ്ദത്തിൽ കൂർക്കംവലിയും...

ഞാൻ കട്ടിലിനു താഴെ ഇരുന്നു.. നേരം പുലരുവോളം ആ ഇരുപ്പ്..

ജീവിതം അതിന്റെ പല കണക്കുകൾ അതു കൂട്ടിയും കുറച്ചും നോക്കി.. അവസാനം ഒരുത്തരം കിട്ടി.. ആ ഉത്തരത്തിൽ.. ഒരു തീരുമാനത്തിൽ എത്തി..

എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു..

പിറ്റേദിവസം രാവിലെ അയാൾ ഉണരുന്നതിന്മുൻപേ ഞാൻ ആ പടിയിറങ്ങി..

പിന്നീട്.. വക്കീൽ.. കോടതി.തുടങ്ങി പലയിടത്തും..

അറിയിക്കേണ്ടവരെ മാത്രം അറിയിച്ചു. മറ്റു പലരോടും ഒന്നും വിശദീകരിക്കാൻ നിന്നില്ല..

എന്റെ ഭാഗം.. അതിന്റെ അവസ്ഥ.. അതുകൊണ്ട്മാത്രം

വളരെ വേഗം തന്നെ ഡൈവേഴ്‌സ് കിട്ടി....

ഇതെല്ലാം കേട്ടപ്പോൾ എന്റെ വലതു കൈ അറിയാതെ ഉയർന്നു....

അതു.. എന്റെ നെറുകിൽ വട്ടമിട്ടു..അവിടെ നിന്നും താഴോട്ട്.. മുഖമൊത്തം മുഖം ആകെ തഴുകി.. എന്റെ ചങ്കിൽ ബലമായി പിടിച്ചു.. എനിക്കെന്തോ.. ഒരു ശ്വാസംമുട്ടൽ പോലെ.. അവളുടെ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല.. എന്ത് പറയണം.. ഒരെത്തും പിടിയുമില്ല...അവൾ അവിടെ ചുമരിൽ തൂക്കിയിരുന്ന... ഏതോ പൂന്തോട്ടത്തിന്റെ.. മനോഹരമായ ഒരു ചിത്രത്തിലേക്ക്തന്നെ നോക്കിയിരിക്കുന്നു..

കുറച്ചു നേരങ്ങൾക്ക് ശേഷം അവൾ തന്നെ.. ആ മൗനം മുറിച്ചു...

ഞാൻ ആഗ്രഹിച്ചതല്ല.. ഇതൊന്നും നിന്നോട് പങ്കു വെക്കാൻ.. അതെല്ലാം പഴങ്കഥ.. ഞാൻ വിട്ടു.. ഹ ഹാ.. എന്ന് വീണ്ടും ഒരു ചിരി...

നമുക്ക് ആ ടോപ്പിക്ക് വിടാം...

വേറെ എന്തെങ്കിലും പറയെടാ... എന്നായി അവൾ...

എന്ത് പറയാൻ.. എവിടെ തുടങ്ങണം എന്ന ചിന്തയിൽ ഞാനും..

അങ്ങനെ ഒരു ടോപ്പിക്ക് കിട്ടി..

റീജ.. ഇന്ന് രാവിലെ സ്കൂളിൽ എന്താ ഉണ്ടായേ.. H. M. ന്റെ റൂമിൽ ഞാൻ വരുമ്പോൾ.. നീ.. എന്തിനാ.. എന്നെ കണ്ടപ്പോൾ മുഖം തിരിച്ചത്...

അത് കേട്ടതും..

അവൾ വീണ്ടും.. ചിരി...

എന്നിട്ട് പറഞ്ഞു..

അതും ഒരു ഇഷ്യൂ ആണ്.. എന്നാലും നെവർ മൈൻഡ്... എടാ എന്റെ ജീവിതത്തിൽ മറ്റൊരുവഴിത്തിരിവ്.. അതിന്റെ ഭാഗമായുള്ള ചെറിയ ഒരു സീൻ.. അതാണ് നീ ഇന്ന് കണ്ടത്..

വീണ്ടും എന്നിൽ ആകാംക്ഷ.. നിറഞ്ഞു..

എന്താ.. റീജ..?

അവൾ ആ വിഷയം പറയാൻ തുടങ്ങി...

..

അത് ഒരു വല്ലാത്ത പങ്ക് വെക്കൽ തന്നെ ആയിരുന്നു ട്ടോ.. നിർത്താതെ സന്തോഷ്ത്തോടെ അവൾ വാചാലയായി....

അവിടെ..

എന്റെ കൂടെ ഒരു മാഷെ നീ കണ്ടില്ലേ.. ജിതിൻ അതാണ് അയാളുടെ പേര്..സ്കൂളിലെ മലയാളം മാഷ്.. തിരുവില്ലാമലയിലാണ് അയാളുടെ വീട്....

M. A. Bed.. ശരിക്കും ഒരു ബുദ്ധിജീവിതന്നെ ട്ടോ...

അവനറിയാത്ത കാര്യങ്ങൾ ഇല്ല.. എന്തിനെ കുറിച്ച് ചോദിച്ചാലും.. നമുക്ക് മനസ്സിലാകുന്ന ഭാഷയിൽ... ലളിതമായി പറഞ്ഞുതരും.. എന്നെക്കാൾ.. ഒരു വയസ്സിനുതാഴെ....

എടാ അന്ന് നീ എഴുതിയ കവിതയില്ലേ.. പ്രണയലേഖനം...

ഞാൻ ആദ്യമായി വായിച്ച കവിത അതായിരുന്നു.. എന്നാൽ.. അതിനു ശേഷം ഞാൻ ഒട്ടനേകം കവിതകൾ വായിക്കാൻ തുടങ്ങി.. പക്ഷെ വായിച്ചകവിതകൾ.. എല്ലാം.. ഒരാളുടെ മാത്രം..അതെ.അവന്റെ.. ജിതിൻ എഴുതിയ കവിതകൾ... ആരും വായിച്ചുപോകും അത്രക്ക്മനോഹരമായ വരികൾ....

അങ്ങനെ പലതും വായിച്ചും പറഞ്ഞും ഞങ്ങൾ വല്ലാതെയടുത്തു പോയി..

പതുക്കെ .. പതുക്കെ.. വീണ്ടും എന്റെ ജീവിതത്തിൽ പ്രണയപൂമൊട്ടുകൾ...ഉണർന്നു തുടങ്ങി.. അതെ.. അവനിലൂടെ.. ജിതിനിലൂടെ...

ഒഴിവുള്ള സമയങ്ങളിൽ..

ഞങ്ങൾ ഒരുമിച്ചിരിക്കാനും.. പലതും സംസാരിക്കാനും.. തുടങ്ങി... എടാ.. ഈ പ്രണയം.. അത് എത്ര മനോഹരം അല്ലെ.. അതിന്... പ്രായം ഒന്നും തടസ്സം അല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു..

...മനസ്സ് അത് പരസ്പരം ...പൊരുത്ത മുണ്ടെങ്കിൽ.. എന്നും എപ്പോഴും പ്രണയിക്കാം...ആരെയും.

.. അതെ.. ഞങ്ങൾ..ഇഷ്ടപെടുന്നു... തീവ്രപ്രണയത്തിലാണ്..

അതിന്റെ.. ഒരു ചോദ്യം ചെയ്യൽ ആണ് അന്ന് നീ H.M ന്റെ റൂമിൽ വന്നപ്പോൾ ഉണ്ടായത്.... അതിനിടയിൽ ആദ്യകാമുകനെ കണ്ടപ്പോൾ എനിക്ക് ഒരു ചളിപ്പ് തോന്നി അതാണ് നിന്നെ കണ്ടപ്പോൾ ഞാൻ മുഖം തിരിച്ചത്...

അവളുടെ ആ പ്രണയ കഥ കേട്ടപ്പോൾ...

എന്റെ ചങ്ക്... അതിലെവിടെയോ ഒരു വിങ്ങൽ പോലെ തോന്നി.. എങ്കിലും അത് മറച്ചുവെച്ച് കൊണ്ട് ഞാൻ ചോദിച്ചു.. എന്നാലും.. നിങ്ങളുടെ പ്രണയം.. അത് ചോദ്യം ചെയ്യാൻ മാത്രം.. എന്താ അവിടെ ഉണ്ടായേ...?

വീണ്ടും അവൾ.. ഒരു ചിരി.. എന്നിട്ട് പറഞ്ഞു.

എടാ.. സ്കൂൾ.. പുറമെ നിന്ന് നോക്കുമ്പോൾ.. ഒരു വിദ്യാലയം.. കുട്ടികളെ പഠിപ്പിക്കാൻ.. വന്ന മാതൃക അദ്ധ്യാപകർ..സരസ്വതി ക്ഷേത്രം.. എന്നൊക്കെയെല്ലാം അത്രേ തോന്നൂ.. പക്ഷെ.. ഒരു സ്റ്റാഫ്‌ റൂമിൽ.. ചുരുങ്ങിയത്...ഒരു .മൂന്നു ഗ്രൂപ്പ്‌ എങ്കിലും ഉണ്ടാകും..മൂന്നും മൂന്ന് വ്യത്യസ്ത ചിന്താഗതിക്കാർ ആകും... പരസ്പരം പരദൂഷണം പറഞ്ഞു.. നമ്മുടെ കുറ്റവും കുറവും പാടി നടക്കാൻ കാത്തിരിക്കുന്നവർ.. നമ്മളെ കാണുമ്പോൾ.. നിറഞ്ഞചിരിയൊക്കെ അവരുടെ ചുണ്ടിൽ ഒട്ടിച്ചു വെച്ചിട്ടുണ്ടാകും.. ആ ചിരിക്ക് മറുചിരി നൽകി തിരിയുന്നതിന് മുൻപേ നമുക്ക്.. ഏതെങ്കിലും പണി.. ആ നിറചിരിക്കാർ ഒപ്പിച്ചു വെച്ചിട്ടുണ്ടാകും...

അങ്ങനെ ഒരു പണി ഞങ്ങൾക്കും കിട്ടി... H. M. ന്റെ ചെവിയിൽ.. ചിലർ ഞാനും ജിതിനും അവിഹിതബന്ധത്തിലാണ്.. കുട്ടികളുടെ മുന്നിൽ പോലും സ്ഥലകാലബോധമില്ലാതെ പെരുമാറുന്നു... തുടങ്ങി പല കഥകളും.. കൂടാതെ.. ചില സഹപ്രവർത്തകർ.. മുതിർന്ന ക്ലാസ്സിലെ കുട്ടികളെകൊണ്ട്.. സ്കൂൾ മതിലിലും.. ടോയ്ലറ്റ് ചുമരിലും.. റീജ ടീച്ചറുടെയും.. ജിതിൻ മാഷുടെയും.. പ്രേമത്തെ പറ്റി വിശാലമായി എഴുതിപ്പിക്കുകയും വരക്കുകയും ചെയ്തു...

അതിന്റെ വിശദീകരണം ചോദിക്കുമ്പോഴാണ്.. നീ അവിടെ എത്തിയത്..

നെവർ മൈൻഡ് ടാ

എന്റെ അച്ഛൻ അന്ന് 15ലക്ഷം എണ്ണിക്കൊടുത്തിട്ടാണ് ആ സ്കൂളിൽ എനിക്ക് ജോലി കിട്ടിയത്.. വേണമെങ്കിൽ അവർക്ക് അവരുടെ മറ്റൊരു സ്കൂളിലേക്ക് എന്നെ ട്രാൻസ്‌ഫർ ചെയ്യാം അതിലപ്പുറം ഒന്നും ഉണ്ടാകില്ല..

ഇതെല്ലാം കേട്ടപ്പോൾ.. ഒന്നുമറിയാത്ത ഒരു പിഞ്ചു ബാലന്റെ അവസ്ഥയായി എനിക്ക്.. ഞാൻ വെറുതെ മൂളി.. ഉം...

അവൾ വീണ്ടും തുടങ്ങി..

പിന്നെ ജിതിന്റെ കാര്യം പറഞ്ഞില്ലല്ലോ...

അവന്റെ കല്യാണദിവസം രാത്രി തന്നെ ഭാര്യ ഒളിച്ചോടി.. അവൻ അണിയിച്ച.. അഞ്ച് പവൻ താലിചെയിനും.. മോതിരവും.. പിന്നെ അവളുടെ വീട്ടുകാർ നൽകിയ 40 പവൻ സ്വർണവുംആയി അവൾ അവൾക്കായി കാത്തുനിന്നിരുന്ന അവളുടെ കാമുകന്റെ കൂടെ രാത്രി 8 മണിക്ക് സ്ഥലം കാലിയാക്കി.

ആദ്യരാത്രി സ്വപ്നം കണ്ടുനടന്ന ജിതിൻ അന്നുമുതലാണത്രെ കവിത യിൽ കൂടുതൽ ശ്രദ്ധകൊടുക്കുന്നത് എന്ന് പറഞ്ഞു അവൾ വീണ്ടും ഹ ഹ ഹാ എന്ന് പറഞ്ഞു ചിരി...

എല്ലാം കൂടി കേട്ടപ്പോൾ എനിക്ക് അവളോടൊപ്പം ചിരിയിൽ പങ്കു ചേരാൻ തോന്നിയില്ല.. പിന്നെ വാച്ച് നോക്കുമ്പോൾ മണി എഴര കഴിഞ്ഞു.. അച്ഛൻ ഇപ്പൊ വിളിതുടങ്ങും.. എവിടെ.. എവിടെ.. എന്ന് ചോദിച്ചുകൊണ്ട്..

ഞാൻ പതുക്കെ എഴുന്നേറ്റു...

അപ്പോൾ അവൾചോദിച്ചു.. എന്താടാ... നിനക്ക് ബോറടിച്ചോ..?

ഇല്ല റീജ.. നേരത്തെ എത്തിയില്ലെങ്കിൽ. അച്ഛൻ.. വിഷമിക്കും..വേറൊരിക്കൽ വീണ്ടും വരാം..

ഓക്കേ.. നിന്നെ ഞാൻ നിർബന്ധിക്കുന്നില്ല നിന്റെ ഇഷ്ടം പോലെ...

അത് കേട്ടപ്പോൾ.. ഒരു കൺഫ്യൂഷൻ... ഞാൻ ചോദിച്ചു..

എന്താ നീ പറഞ്ഞെ...

ഹ.. ഹ അല്ല ഇനിയും വൈകിപ്പിക്കാൻ ഞാൻ നിന്നെ നിര്ബന്ധിപ്പിക്കുന്നില്ല എന്ന്.. എന്നിട്ട് വീണ്ടും ഒരു ചിരി..

ഞാൻ ബൈക് സ്റ്റാർട്ട്‌ ചെയ്തു അവളോട് വീണ്ടും യാത്ര പറഞ്ഞു വീട്ടിലോട്ട് തിരിച്ചു.. ഏതാണ്ട് ഒരു മണിക്കൂറോളം യാത്രയുണ്ട്.. അവിടെനിന്നും വീട്ടിൽ എത്താൻ.... വീട്ടിൽ എത്തുന്നവരെയും എന്റെ മനസ്സിൽ വിരിഞ്ഞ ചിത്രങ്ങൾ..... റീജ അവളുടെ ഓരോരോ ജീവിതാനുഭവങ്ങൾ.. മാറ്റങ്ങൾ അത് മാത്രമായിരുന്നു.....


അന്ന് റീജയുടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഞങ്ങൾ പരസ്പരം മൊബൈൽ നമ്പർ കൈമാറിയിരുന്നു...

ഇടക്കെല്ലാം അവൾ വിളിക്കും.. ഞാനും അത് പോലെ ഒഴിവുപോലെ.. പരസ്പരം എന്തെങ്കിലും സംസാരിക്കും.... സത്യം പറഞ്ഞാൽ അവളുടെ വിളിയും.. സുഖാന്വേഷണവും. എനിക്ക്.. ഒരു ആശ്വാസം നൽകിയിരുന്നു...

അങ്ങനെയിരിക്കവേ.. ഒരു ശനയാഴ്ച ദിവസം രാത്രി.. എട്ട്മണി ആയികാണും.. അവളുടെ വിളി വന്നു....

എടാ.. പ്രകാശേ.. നീ നാട്ടിലുണ്ടോ...?

ആ ഉണ്ട്.. എന്താ റീജ...?

എന്നാ നീ തിങ്കളാഴ്ച രാവിലെ.. ഒറ്റപ്പാലത് ഒന്നു വരുമോ... ഒരു 10 മണിക്ക്...?

എന്താ റീജ.. എന്താ കാര്യം...?

നീ വാടാ.. വന്നിട്ട് പറയാം... ഒരു സസ്പെൻസ് ആവട്ടെ.. എന്ന് പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ആ സസ്പെൻസ് എന്തെന്ന് ആലോചിച്ചു രണ്ടുദിവസം എന്റെ ഉറക്കം പോയിന്നു പറയാലോ...

എന്തായാലും ഞാൻ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഒറ്റപ്പാലത് എത്തി... അവളെ വിളിച്ചു.. ഇതാടാ എത്തി എന്ന് പറഞ്ഞു... ഒരു അഞ്ചുമിനുട്ടിൽ അവൾ വന്നു.. സെറ്റ് സാരിയും ചന്ദനകുറിയും മുല്ലപൂവും.. നിറഞ്ഞ ചിരിയും എല്ലാം കൂടി.. ഒരു മനോഹരി ആയിതന്നെ... അതിനു പിന്നാലെ.. ഒരുവെള്ള മാരുതി 800 കാർ. അതിന്റെ സൈഡ് സീറ്റിൽ.. അയാൾ ഉണ്ടായിരുന്നു... അതെ അവളുടെ പ്രിയൻ.. ജിതിൻ.. അന്നവരുടെ രജിസ്റ്റർ മാര്യേജ് ആയിരുന്നു.. അവൾക്ക് വേണ്ടി സാക്ഷി.. ഒപ്പിടുവാനുള്ള യോഗം എനിക്ക് കിട്ടി... അതിനു ശേഷം.. വിവാഹത്തിന്റെ ഭാഗമായി.. ശ്രീലക്ഷ്മി ഹോട്ടലിൽ.. ഉച്ചഭക്ഷണവും.. ഞാൻ വേഗം ഭക്ഷണം കഴിച്ചു കൈകഴുകി... പുറത്തുള്ള സീറ്റിൽ ഇരുന്നു... അവളും കൈകഴുകി വേഗം എന്റെ അരികിൽ എത്തി... എന്നിട്ട് നിറഞ്ഞ ചിരിയോടെ പറഞ്ഞുതുടങ്ങി..

എടാ.. ഞാൻ.. ഇനി വേറൊരു ജീവിതത്തിലേക്ക്..

രജിസ്റ്റർ.. അതൊന്നും വേണ്ട എന്ന് ഞാൻ പറഞ്ഞതാ.. പക്ഷെ.. ജിതിന്.. അതൊക്കെ ഒരു നിർബന്ധം... എന്താ ഇതിലൊക്കെ കാര്യം... ഒരു രജിസ്റ്റർ.. അതിലൊക്കെ എന്താ ഇത്ര ഗ്യാരന്റി.. ഹ.. ഹാ.. എന്ന് പറഞ്ഞു അവൾ ചിരിച്ചു.. ഞാനും വെറുതെ ചിരിച്ചു കൊടുത്തു...

പിന്നീട് അവളും ഞാനും.. പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറുണ്ടായിരുന്നു.. അവൾ.. ലൈഫ് നല്ല ഹാപ്പി ആയി പോകുന്നെടാ.. ജിതിൻ.. പല സിനിമകൾക്കും പാട്ടെഴുതി.. ഹിറ്റ്‌ ആയി എന്നൊക്കെ പറയും.. എനിക്കാണെങ്കിലോ.. പാട്ട്.., കഥ, കവിത.. ഇതെല്ലാം വിട്ട കാലം..എന്നാലും എല്ലാറ്റിനും വെറുതെ മൂളിക്കൊടുത്തു...

ഏതാണ്ട് 6മാസം കഴിഞ്ഞു..

എന്റെ വിവാഹം.. അതിന് അവളെ വിളിച്ചു.. അവളും ജിതിനും വന്നു.. എന്റെ ആ നല്ല മുഹൂർത്തത്തിൽ എന്നോടൊപ്പം പങ്കു ചേർന്നു..

പിന്നീട് പലപ്പോഴും അവളെ ഓർമ്മിക്കുന്നത്..അവളുടെ ഒരു ഭാഷാപ്രയോഗം..നമ്മുടെയും കാര്യങ്ങൾ ആണല്ലോ എന്നോർക്കുമ്പോളാണ് അന്ന് അവൾ.. K. S. R. T. C ബസിൽ വെച്ച് എന്നോട് പറഞ്ഞ.. ആ കാര്യം..

"വിവാഹം ഒരു പ്രഹസനം ആണ് "

എനിക്കും തോന്നി.. അത് ശരിയല്ലേ...? പലർക്കും..

ഒരു പ്രഹസനം തന്നെ അല്ലെ... വിവാഹം...?


കഥ അവസാനിച്ചു.

By J.P. Kalluvazhi

 
 
 

Comments


9946442639

©2020 by Malarvadi. Proudly created with Wix.com

bottom of page